ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തും. ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായുള്ള ജൈവ സുരക്ഷാ നടപടികളും ഇളവുകളും ഐസിസി പ്രഖ്യപിച്ചു. ജൂൺ 18 മുതൽ 22 വരെ ഇംഗ്ലണ്ടിലെ സതാംപ്ടനിലാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
ജൂൺ മൂന്നിന് ഇന്ത്യ ഇംഗ്ലണ്ടിലെത്തുമെന്നും എത്തിയാലുടൻ കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഐസൊലേഷനിൽ പ്രവേശിക്കുമെന്ന് ഐസിസി അറിയിച്ചു. എന്നാൽ ഐസൊലേഷൻ എത്ര ദിവസത്തേക്കായിരിക്കുമെന്ന് ഐസിസി നിർദ്ദേശിച്ചിട്ടില്ല. ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയാണ് ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുക. ഓരോ രണ്ട് ദിവസത്തിനിടെ കോവിഡ് പരിശോധനകൾക്കും ടീം ഇപ്പോൾ വിധേയരാകുന്നുണ്ട്.
അതേസമയം ന്യൂസിലൻഡ് ടീം ജൂൺ 15നായിരിക്കും ബയോ ബബിളിൽ പ്രവേശിക്കുക. ഇംഗ്ലണ്ടുമായി രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ന്യൂസിലൻഡ് താരങ്ങൾ നിലവിൽ ഇംഗ്ലണ്ടിലുണ്ട്. ജൂൺ 15ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ ബയോ ബബിളിൽ നിന്ന് കിവീസ് താരങ്ങളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ബയോ ബബിളിലേക്ക് മാറ്റും.
ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിൽ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് അരങ്ങേറുന്നത്. ആദ്യ ടെസ്റ്റ് ജൂൺ രണ്ട് മുതൽ ആറ് വരെയും രണ്ടാം ടെസ്റ്റ് 10 മുതൽ 14 വരെയും അരങ്ങേറും. ഇതിന് പിന്നാലെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനായുള്ള ബയോ ബബിളിലേക്ക് ന്യൂസിലൻഡ് താരങ്ങൾ പ്രവേശിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ