ലണ്ടന്‍: ക്രിക്കറ്റ് സ്വപ്‌നം കണ്ട് അഫ്ഗാനിസ്ഥാനിൽ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ 18കാരൻ ഗ്രൗണ്ടിൽ കുത്തേറ്റ് മരിച്ചു. ഹസ്‌റത്ത് വാലി എന്ന അഫ്ഗാൻ അഭയാർഥിയാണ് കൊല്ലപ്പെട്ടത്. റഗ്ബി മൈതാനത്ത് വെച്ച് നിസാര കാര്യത്തിന് ഹസ്‌റത്തിനെ കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഹസ്‌റത്തിന്റെ മരണത്തിൽ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് തന്നെ കുത്തിയത് എന്നാണ് അവസാന നിമിഷങ്ങളിൽ ഹസ്‌റത്ത് സുഹൃത്തുക്കളോട് ചോദിച്ചത്. ഹസ്‌റത്തിന്റെ അധ്യാപകൻ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം
12ാം വയസിലാണ് ഹസ്‌റത്ത് തന്റെ ഇരട്ട സഹോദരനൊപ്പം അഫ്ഗാനിൽ നിന്ന് പലായനം ചെയ്യുന്നത്. തുർക്കിയും ബൾഗേറിയയും പിന്നിട്ട് വിയന്നയിൽ എത്തുകയായിരുന്നു. ക്രിക്കറ്റ് സ്വപ്‌നവുമായി ഇവർ 2017ൽ ലണ്ടനിലേക്ക് എത്തി. നോട്ടിങ് ഹില്ലിലാണ് ഇവർ കഴിഞ്ഞിരുന്നത്.
ഹസ്‌റത്ത് ആക്രമിക്കപ്പെട്ട സ്ഥാനത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. വലിയ സ്വപ്‌നങ്ങളുമായി ജീവിച്ചിരുന്ന ഒരു വിദ്യാർഥിയുടെ ജീവനാണ് നഷ്ടമായത്. ലണ്ടനിൽ 2021ൽ കൊല്ലപ്പെടുന്ന 25ാമത്തെ കൗമാരക്കാരനാണ് ഹസ്‌റത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ