ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍/ഫോട്ടോ: എഎഫ്പി
ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍/ഫോട്ടോ: എഎഫ്പി

പരമ്പര പിടിക്കാന്‍ ഇന്ത്യ, സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; ബാറ്റിങ് പൊസിഷനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യയുടെ കഴിഞ്ഞ 4 ഏകദിനങ്ങളില്‍ നിന്ന് മൂന്നാമത്തെ 100 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് ധവാനും ഗില്ലും ചേര്‍ന്ന് കണ്ടെത്തിയത്

ഹരാരെ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര ജയം ഉറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കാര്യമായ വെല്ലുവിളികളൊന്നും ഉയര്‍ത്താനാവാതെയാണ് സിംബാബ്‌വെ 10 വിക്കറ്റിന്റെ തോല്‍വി സമ്മതിച്ചത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.45നാണ് മത്സരം. 

ആദ്യ ഏകദിനം കളിച്ച പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ ഇറക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ആദ്യ ഏകദിനത്തിന് ശേഷം ധവാന്റെ കൈക്ക് പരിക്കേറ്റിരുന്നു. പരിക്ക് സാരമുള്ളതാണ് എങ്കില്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിലേക്ക് വന്നേക്കും. ഏഷ്യാ കപ്പിന് മുന്‍പ് രാഹുലിന് പരമാവധി ബാറ്റിങ് സമയം ലഭിക്കേണ്ടതുണ്ട്.

ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍ മികവ് കാണിക്കുന്നുണ്ടെങ്കിലും ധവാന് രണ്ടാം ഏകദിനം നഷ്ടമായാല്‍ ഇഷാന്‍ കിഷന് ഓപ്പണിങ്ങില്‍ അവസരം നല്‍കി ഇടംകൈ-വലംകൈ കോമ്പിനേഷനും ടീം പരിഗണിച്ചേക്കും. ഇന്ത്യയുടെ കഴിഞ്ഞ 4 ഏകദിനങ്ങളില്‍ നിന്ന് മൂന്നാമത്തെ 100 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് ധവാനും ഗില്ലും ചേര്‍ന്ന് കണ്ടെത്തിയത്. ഇത് മുന്‍നിര്‍ത്തി ഗില്ലിന് അവസരം നല്‍കുന്നത് തുടരാന്‍ തന്നെയാണ് സാധ്യത. ഇഷാന്‍ മൂന്നാമതും സഞ്ജു സാംസണ്‍ നാലാമതും ഹൂഡ അഞ്ചാമതും ഇറങ്ങിയേക്കും. 

സിംബാബ് വെയുടെ മുന്‍നിരയെ ദീപക് ചഹര്‍ തകര്‍ത്തതിന് പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. ദീപക് ചഹര്‍, പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.  

 29ാം ഓവറില്‍ 110-8 എന്ന നിലയിലേക്ക് വീണെങ്കിലും 9ാം വിക്കറ്റില്‍ 70 റണ്‍സ് ബ്രാഡ് ഇവാന്‍സും റിച്ചാര്‍ഡും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തതോടെ 200ന് അടുത്തേക്ക് ആതിഥേയര്‍ എത്തി. ഏകദിന ക്യാപ്റ്റന്‍സിയില്‍ രാഹുലിന്റെ ആദ്യ ജയമാണ് ഒന്നാം ഏകദിനത്തില്‍ കണ്ടത്. രണ്ടാം ഏകദിനവും ജയിച്ച് ക്യാപ്റ്റനെന്ന നിലയിലെ ആദ്യ പരമ്പര ജയം ലക്ഷ്യമിടുകയാണ് രാഹുല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com