അവസാന ഓവര്‍ വരെ ആവേശം, എട്ട് റൺസിന് വിന്‍ഡീസിനെ തോൽപ്പിച്ച് ഇന്ത്യ; ടി20 പരമ്പര സ്വന്തം 

വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
ചിത്രം: ബിസിസിഐ ട്വിറ്റർ
ചിത്രം: ബിസിസിഐ ട്വിറ്റർ

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. വിന്‍ഡീസിനെ എട്ടു റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കി. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തിൽ ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

 പുരനും പവലും തിളങ്ങി

ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ആറാം ഓവറില്‍ തന്നെ ഓപ്പണര്‍ കൈല്‍ മയേഴ്‌സിനെ (9) നഷ്ടമായി. പിന്നാലെ ഒമ്പതാം ഓവറില്‍ ബ്രണ്ടന്‍ കിങ്ങും (22) പുറത്തായി. നിക്കോളാസ് പുരനും റോവ്മാന്‍ പവലും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസിനെ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും 19-ാം ഓവറില്‍ പുരൻ പുറത്തായതോടെ കളി ഇന്ത്യയുടെ കൈയിലെത്തി. പുരന്‍ 41 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 62 റണ്‍സെടുത്തപ്പോള്‍ പവല്‍ 36 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറുമടക്കം 68 റണ്‍സോടെ പുറത്താകാതെ നിന്നു. ‌‌അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസിന് 16 റണ്‍സ് മാത്രമാണ് നേടാനായത്. 

വിരാട് കോഹ്‌ലി ബാക്ക്

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് കണ്ടെത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.  41 പന്തുകള്‍ നേരിട്ട് മുന്‍ നായകന്‍ 52 റണ്‍സെടുത്തു മടങ്ങി. ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി. 

പന്ത് 28 പന്തില്‍ 52 റണ്‍സ് കണ്ടെത്തി. ഏഴ് ഫോറും ഒരു സിക്‌സും സഹിതം അര്‍ധ സെഞ്ച്വറി അടിച്ചെടുത്ത പന്ത് പുറത്താകാതെ നിന്നു. 18 പന്തുകള്‍ നേരിട്ട് 33 റണ്‍സെടുത്ത വെങ്കടേഷ് അയ്യരും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം നാല് ഫോറും ഒരു സിക്‌സും അടിച്ചു. ഇഷാന്‍ കിഷന്‍ (രണ്ട്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18 പന്തില്‍ 19), സൂര്യകുമാര്‍ യാദവ് (ആറ് പന്തില്‍ എട്ട്) എന്നിവരും പുറത്തായി. ഹര്‍ഷല്‍ പട്ടേല്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com