മകൾ വാമികയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിച്ച് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെ വാമികയുടെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ചിത്രങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. ഇതിനെതിരെയാണ് ഇരുവരും രംഗത്തെത്തിയത്.
ഞായറാഴ്ച കേപ്ടൗണിലെ ഗ്രൗണ്ടിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം കാണാൻ വിരാടിനൊപ്പം അനുഷ്‌കയും വാമികയും എത്തിയിരുന്നു. ഇതിനിടെയാണ് ഹോസ്പിറ്റാലിറ്റി ബോക്സിന്റെ ബാൽക്കണിയിൽ വാമികയെ കൈകളിൽ പിടിച്ച് നിൽക്കുന്ന അനുഷ്‌കയുടെ ദൃശ്യങ്ങൾ പകർത്തിയത്. നിമിഷങ്ങൾക്കകം ഇത് വൈറലാകുകയും സ്‌ക്രീൻഷോട്ടുകൾ പരക്കുകയും ചെയ്തു.
"ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽ വച്ച് പകർത്തുകയും അത് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്‌തെന്ന് മനസ്സിലാക്കുന്നു. ഞങ്ങൾക്ക് നേരെയാണ് കാമറ എന്ന് അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെയാണ് അത് സംഭവിച്ചത്. ഞങ്ങൾ മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങൾ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്. നന്ദി", എന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചു.
മകൾ സോഷ്യൽ മീഡിയ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതുവരെ അവളെ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കില്ലെന്നാണ് താരദമ്പതികളുടെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ