ടീമില്‍ സംതുലനമില്ല‌‌, പാണ്ഡ്യയും ജഡേജയും ഇല്ലാത്തത് ബാധിച്ചെന്ന് രാ​ഹുൽ ദ്രാവിഡ് 

ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത്
രാഹുൽ ദ്രാവിഡ് /ചിത്രം: പിടിഐ
രാഹുൽ ദ്രാവിഡ് /ചിത്രം: പിടിഐ

കേപ്ടൗൺ: ചില പ്രമുഖ താരങ്ങളുടെ പരിക്കും മധ്യ ഓവറുകളിൽ വരുത്തിയ പിഴവുകളും ഏകദിന മത്സരങ്ങളിലെ താരങ്ങളുടെ പരിചയക്കുറവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിന് കാരണമായെന്ന് കോച്ച് രാഹുൽ ദ്രാവിഡ്. ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയായിരുന്നു ഇത്. ഹർദിക് പാണ്ഡ്യ, ജഡേജ തുടങ്ങിയവരുടെ അഭാവം ‌ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്നും ദ്രാവിഡ് സമ്മതിച്ചു. 

"സത്യസന്ധമായി പറയുകയാണെങ്കിൽ 6,7,8 സ്ഥാനങ്ങളിൽ ഇറങ്ങി ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച് ബാറ്റിങ്ങിനെ സഹായിക്കുന്ന ചില താരങ്ങൾ ഇപ്പോൾ ടീമിനൊപ്പം ഇല്ല. അവർ തിരിച്ചെത്തുമ്പോൾ ഇപ്പോഴത്തേതിൽ നിന്ന് വ്യത്യസ്തമായ ഒരു സ്റ്റൈലിൽ കളിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു", പാണ്ഡ്യയുടെയും ജഡേജയുടെയും പേരെടുത്ത് പറയാതെ ദ്രാവിഡ് പറഞ്ഞു. അതേസമയം വെങ്കിടേഷ് ആയ്യർ മിഡിൽ ഓർഡറിൽ മികവു തെളിയിക്കണമെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. 

ഇതൊക്കെ പറയുമ്പോഴും, ആദ്യം ബാറ്റു ചെയ്ത രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക 290 റൺസിനടുത്തേ നേടിയിരുന്നുള്ളു എന്ന് ഓർക്കണമെന്നും ദ്രാവിഡ് പറഞ്ഞു. ഈ 2 കളികളിലെയും 30–ാം ഓവറിലെ പ്രകടനം താരതമ്യം ചെയ്താൽ ജയിക്കേണ്ടിയിരുന്നത് നമ്മളായിരുന്നു. പക്ഷെ മോശം ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റുകൾ നഷ്ടമാക്കിയതും സമ്മർദത്തെ അതിജീവിക്കാൻ ടീമിനു സാധിക്കാതെവന്നതും തോൽവിക്ക് കാരണമായെന്ന് ദ്രാവിഡ് വിലയിരുത്തി. 

ക്യാപ്റ്റൻ എന്ന നിലയിൽ കെ എൽ രാഹുൽ നല്ല പ്രകടനം കാഴ്ചവച്ചെന്ന് തന്നെയാണ് തനിക്ക് തോന്നുന്നതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. റിസൾട്ട് അനുകൂലമല്ലാത്ത അവസ്ഥ തരണം ചെയ്യുക അത്ര എളുപ്പമല്ല. കാപ്റ്റൻ എന്ന നിലയിൽ രാഹുൽ തുടങ്ങിയിട്ടേയുള്ളു.കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കി പഠിച്ചെടുക്കുന്ന ആളാണു രാഹുലെന്നും ദ്രാവിഡ് പറഞ്ഞു.  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയുടെ കണ്ണു തുറപ്പിച്ചെന്നും 2023 ലോകകപ്പിനു മുൻപ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നും ദ്രാവിഡ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com