ഉന (ഹിമാചൽ പ്രദേശ്): ഒളിംപിക് സ്വർണ മെഡൽ ജേതാവും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ചരൺജിത് സിങ് (91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. ജന്മനാടായ ഹിമാചൽ പ്രദേശിലെ ഉനയിലെ വസതിയിലായിരുന്നു അന്ത്യം.
1964ലെ ടോക്യോ ഒളിംപിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1960 റോം ഒളിംപിക്‌സിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ സംഘത്തിലും ഈ മിഡ്ഫീൽഡർ കളിച്ചിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും ചരൺജിത് സിങ് ഇടംനേടി. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന്റെ ചലനശേഷി പൂർണമായും നഷ്ടമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ