ചരിത്ര നേട്ടത്തിന് നദാൽ മറികടക്കേണ്ടത് മെദ്‌വദെവിനെ; ഓസ്ട്രേലിയൻ ഓപ്പണിൽ തീപാറും ഫൈനൽ
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനലിൽ റാഫേൽ നദാലിന് എതിരാളി ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഡാനിൽ മെദ്‌വദെവ്. രണ്ടാം സെമിയിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകർത്താണ് മെദ്‌വദെവിന്റെ ഫൈനൽ പ്രവേശം.
സെമിയിൽ നാല് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‌വദെവ് വിജയം സ്വന്തമാക്കി. 25-കാരനായ മെദ്‌വദെവിന്റെ നാലാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. താരത്തിന്റെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലും.
മെദ്‌വദെവിന്റെ രണ്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലാണിത്. സിറ്റ്‌സിപാസിനെതിരേ 7-6 (5), 4-6, 6-4, 6-1 എന്ന സ്‌കോറിനായിരുന്നു മെദ്‌വദെവിന്റെ ജയം. രണ്ട് മണിക്കൂറിനടുത്ത് മാത്രമാണ് മത്സരം നീണ്ടത്.
അതേസമയം കിരീടം നേടാനായാൽ ഓപ്പൺ കാലഘട്ടത്തിൽ കന്നി ഗ്രാൻഡ്സ്ലാം വിജയിച്ച ശേഷം തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാമും ജയിക്കുന്ന ആദ്യ താരമെന്ന നേട്ടം മെദ്‌വദെവിന് സ്വന്തമാക്കാം.
21 ഗ്രാൻഡ്സ്ലാമുകൾ നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്ക് ലക്ഷ്യമിട്ടാണ് സ്പനിഷ് ഇതിഹാസം റാഫേൽ നദാൽ മെദ്‌വദെവിനെ നേരിടാൻ ഇറങ്ങുന്നത്. ആദ്യ സെമിയിൽ ഏഴാം സീഡായ ബെറെറ്റിനിയെ രണ്ട് മണിക്കൂറും 56 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ വീഴ്ത്തിയാണ് നദാൽ കലാശപ്പോരിന് അർഹനായത്. സ്കോർ 6-3,6-2,3-6,6-3.
ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ കടക്കുന്നത്. 20 ഗ്രാൻഡ്സ്ലാമുകളിൽ നദാലിന്റെ പേരിലുള്ളത് ഒരു ഓസ്ട്രേലിയൻ ഓപ്പൺ കിരീടം മാത്രമാണ്. 2009ലാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ