പനാജി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ഗോള്‍കീപ്പറും മലയാളിയുമായ ഇ എന്‍ സുധീര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവ് സ്വദേശിയായ സുധീര്‍ ഗോവയിലായിരുന്നു സ്ഥിരതാമസം. അഞ്ചുവര്‍ഷം ഇന്ത്യന്‍ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായിട്ടുണ്ട്.
1972ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്‍ഡൊനീഷ്യയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇന്ത്യയിലെ മികച്ച ഗോള്‍കീപ്പറെന്ന് പേരെടുത്ത സുധീര്‍ രാജ്യത്തിനായി ഒമ്പത് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
1973ല്‍ മെര്‍ദേക്ക കപ്പിലും 1974ല്‍ ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്ത ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. സന്തോഷ് ട്രോഫിയില്‍ കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്കു വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 1969ലും 1970ലും കേരളത്തിനായി ബൂട്ടണിഞ്ഞ അദ്ദേഹം 1971, 1972 വര്‍ഷങ്ങളില്‍ ഗോവയ്ക്കായും 1975ല്‍ മഹാരാഷ്ട്രയ്ക്കായും കളിച്ചു.
കേരളത്തിലെ യങ് ചലഞ്ചേഴ്‌സ്, ഗോവന്‍ ക്ലബ്ബ് വാസ്‌കോ സ്‌പോര്‍ട് ക്ലബ്ബ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ക്കായും കളിച്ചു. 27-ാം വയസ്സില്‍ കളി നിര്‍ത്തി ഖത്തറില്‍ ജോലിക്ക് പോയി. പരേതയായ ലൂര്‍ദ് ( ഗോവ) ആണ് ഭാര്യ. അനൂപ്, ജോന്‍ക്വില്‍ എന്നിവരാണ് മക്കള്‍. സുധീറിന്റെ നിര്യാണത്തില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അനുശോചനം അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ