റോസൗ: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ബംഗ്ലാദേശിന്റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിപ്പിച്ചാണ് കരീബിയന്‍ പട വിജയിച്ചത്. ആദ്യ ടി20 മഴയത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
വിന്‍ഡീസിനായി റോവ്മന്‍ പവല്‍ കത്തിക്കയറി. വെറും 28 പന്തില്‍ താരം 61 റണ്‍സ് വാരിക്കൂട്ടി. ആറ് കൂറ്റന്‍ സിക്‌സും രണ്ട് ഫോറും സഹിതമാണ് പവല്‍ അര്‍ധ സെഞ്ച്വറി അടിച്ചെടുത്തത്. ഒപ്പണര്‍ ബ്രണ്ടന്‍ കിങ് 57 റണ്‍സ് നേടി. ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും തിളങ്ങി. 34 റണ്‍സാണ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.
മറുപടി ബാറ്റിങില്‍ ഷാക്കിബ് അല്‍ ഹസന്‍ ഒരു ഭാഗത്ത് പുറത്താകാതെ പൊരുതിയെങ്കിലും ആരും പിന്തുണച്ചില്ല. 34 റണ്‍സെടുത്ത് അഫിഫ് ഹുസൈനും തിളങ്ങി. മറ്റൊരാളും പിടിച്ചുനിന്നില്ല. 52 പന്തില്‍ മൂന്ന് സിക്‌സു അഞ്ച് ഫോറും സഹിതമാണ് ഷാകിബിന്റെ അര്‍ധ സെഞ്ച്വറി.
വിന്‍ഡീസിനായി ഒബെദ് മക്കോയ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. അകീല്‍ ഹുസൈന്‍, ഒഡീന്‍ സ്മിത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീഴ്ത്തി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ