ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റ് ചര്‍ത്രത്തിലാദ്യമായി ശ്രദ്ധേയ ചുവടുവയ്പ്പുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ്. ഇനി മുതല്‍ പുരുഷ താരങ്ങള്‍ക്കും വനിതാ താരങ്ങള്‍ക്കും ഒരേ തരത്തിലായിരിക്കും പ്രതിഫലം നല്‍കുക. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും തമ്മില്‍ ഒപ്പുവച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.
ആറ് പ്രധാന ക്രിക്കറ്റ് അസോസിയേഷനുകളാണ് കളിക്കാരുടെ സംഘടനയുമായി കരാറില്‍ എത്തിയത്. ഇത്തരമൊരു സുപ്രധാന കരാറില്‍ എത്തിയതിന് കളിക്കാര്‍ക്കും മേജര്‍ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഭാവിക്കും കരാര്‍ നിര്‍ണായകമാണ്. വനിതാ ക്രിക്കറ്റിന്റെ കൂടുതല്‍ പ്രചാരണത്തിനും ഇതു വഴിവയ്ക്കും അദ്ദേഹം വ്യക്തമാക്കി.
കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ താരങ്ങള്‍ക്ക് ഒരേ തരത്തില്‍ ബാധകമായിരിക്കും.
പുരുഷന്മാര്‍ക്കൊപ്പം അന്താരാഷ്ട്ര, ആഭ്യന്തര വനിതാ താരങ്ങളും ഒരേ കരാറില്‍ അംഗീകരിക്കപ്പെടുന്നത് വലിയ കാര്യമാണെന്ന് വൈറ്റ് ഫേണ്‍സ് ക്യാപ്റ്റന്‍ സോഫി ഡിവിന്‍ പറഞ്ഞു. കായിക മേഖലയിലെ ശ്രദ്ധേയ മുന്നേറ്റമെന്നാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രതികരണം.
ഈ വാർത്ത കൂടി വായിക്കാം
ബുമ്റയ്ക്ക് വീണ്ടും റെക്കോർഡ്! ഇത്തവണ വഴിമാറിയത് കപിലിന്റെ 40 വർഷം പഴക്കമുള്ള നേട്ടം
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ