ട്രിനിഡാഡ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. ട്രിനിഡാഡിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ മൂന്ന് റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 308 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസ് ആഞ്ഞടിച്ചെങ്കിലും മൂന്ന് റൺസ് അകലെ വീണു. ഇന്ത്യ– 50 ഓവറിൽ 7ന് 308. വെസ്റ്റിൻഡീസ്– 50 ഓവറിൽ 6ന് 305. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി.
ക്യാപ്റ്റൻ ശിഖർ ധവാൻ (97), ശുഭ്മൻ ഗിൽ (64), ശ്രേയസ് അയ്യർ (54) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കുവേണ്ടി സിറാജ്, ശർദൂൽ താക്കൂർ, ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അവസാന ഓവറിൽ 15 റൺസായിരുന്നു വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജാണ് വിൻഡീസിന്റെ വിജയം തടഞ്ഞത്.
ധവാനും ഗില്ലും ചേർന്നു മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഗിൽ 36 പന്തിൽ അർധ സെഞ്ചറി തികച്ചു. 18–ാം ഓവറിൽ ഗിൽ പുറത്താകുമ്പോൾ ഇരുവരും ചേർന്ന് 119 റൺസ് നേടിയിരുന്നു. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധവാൻ സ്കോറുയർത്തി. സെഞ്ചുറിയിലേക്ക് കുതിച്ച താരം പക്ഷെ മൂന്ന് റൺസ് അകലെ വീണു. 99 പന്തുകളില്‍ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 97 റണ്‍സാണ് ധവാന്‍ നേടിയത്.57 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്ത ശ്രേയസുമം മികച്ച പ്രകടനം പുറത്തെടുത്തു. സഞ്ജു സാംസൺ (12), ദീപക് ഹൂഡ (27), അക്സർ പട്ടേൽ (21) റൺസ് നേടി. പുറത്താകാതെ ശാർദുൽ താക്കൂർ (7), മുഹമ്മദ് സിറാജ് (1) റൺസും നേടി.
വെസ്റ്റ് ഇൻഡീസിനായി മയേർസ് (75), ബ്രാണ്ടൻ കിങ് (54), ബ്രൂക്സ് (46), നിക്കോളാസ് പുരാൻ (25) എന്നിവർ പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. അവസാന നിമിഷങ്ങളിൽ ഷെപേർഡ് (39), അകീൽ ഹൊസൈൻ (33) റൺസ് എടുത്ത് വെസ്റ്റ് ഇൻഡീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഇന്ത്യ ജയം പിടിച്ചെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കാം 'കപ്പയും മീനും വേണോയെന്ന് ചോദിച്ചാണ് വീഴ്ത്തിയത്'; ട്രിനിഡാഡില്‍ മലയാളികള്‍ക്കൊപ്പം സഞ്ജു സാംസണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ