എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങും. പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയാണ്. എന്നാല്‍ ലോക ചാമ്പ്യനെ വിറപ്പിച്ച ശേഷമാണ് ഇന്ത്യ തോല്‍വിയിലേക്ക് വീണത്. ഷഫാലി വര്‍മയ്ക്കും ഹര്‍മന്‍പ്രീത് കൗറിനും പുറമെ മറ്റ് ഇന്ത്യന്‍ ബാറ്റേഴ്‌സിന് ഓസ്‌ട്രേലിയക്കെതിരെ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ അഞ്ച് ഓവറില്‍ നാല് വിക്കറ്റ് പിഴുത് രേണുക സിങ് മികച്ച തുടക്കം നല്‍കി എങ്കിലും ബൗളിങ്ങില്‍ അതേ തീവ്രത നിലനിര്‍ത്താന്‍ ഇന്ത്യക്കായില്ല.
ഗ്രൂപ്പ് എയില്‍ ബാര്‍ബഡോസ് ആണ് ഒന്നാം സ്ഥാനത്ത്
പാകിസ്ഥാന് എതിരെ വരുമ്പോള്‍ ഇന്ത്യക്കാണ് ട്വന്റി20യില്‍ മുന്‍തൂക്കം. 2018ലെ ട്വന്റി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ട്വന്റി20യില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് മിതാലി രാജിന്റെ അര്‍ധ ശതകത്തിന്റെ ബലത്തില്‍ ഇന്ത്യ ജയിച്ചു. ട്വന്റി20യില്‍ പാകിസ്ഥാന് എതിരെ 9-2ന്റെ റെക്കോര്‍ഡ് ആണ് ഇന്ത്യക്കുള്ളത്.
കഴിഞ്ഞ അഞ്ച് വട്ടം ഏറ്റുമുട്ടിയപ്പോള്‍ നാലിലും പാകിസ്ഥാന് എതിരെ ജയം പിടിച്ചത് ഇന്ത്യയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ തങ്ങളുടെ ആദ്യ മത്സരവും തോറ്റാണ് പാകിസ്ഥാന്‍ വരുന്നത്. ബാര്‍ബഡോസിനോട് 15 റണ്‍സിനാണ് തോല്‍വി നേരിട്ടത്. നിലവില്‍ ഗ്രൂപ്പ് എയില്‍ ബാര്‍ബഡോസ് ആണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. നെറ്റ് റണ്‍റേറ്റില്‍ പിന്നിലായതിനാല്‍ ഓസ്‌ട്രേലിയ രണ്ടാമതാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ