ലോര്‍ഡ്‌സ്: ഇംഗ്ലണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനി സ്‌റ്റോക്ക്‌സ് യുഗം. ലോര്‍ഡ്‌സിലാണ് സ്‌റ്റോക്ക്‌സിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം. എന്നാല്‍ അരങ്ങേറ്റത്തില്‍ ടോസ് ഭാഗ്യം സ്‌റ്റോക്ക്‌സിനെ തുണച്ചില്ല. ടോസ് നേടിയ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുത്തു.
മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ബ്രണ്ടന്‍ മക്കല്ലത്തിന് കീഴിലെ ഇംഗ്ലണ്ടിന്റെ ആദ്യ മത്സരവുമാണ് ഇത്. ആഷസില്‍ 4-0ന് തോറ്റതോടെയാണ് 5 വര്‍ഷം നീണ്ട റൂട്ടിന്റെ ക്യാപ്റ്റന്‍സിക്ക് തിരശീല വീണത്. പരിശീലക സംഘത്തിനും സ്ഥാനം തെറിച്ചു. കഴിഞ്ഞ 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാനായത്.
തുടക്കത്തിലെ രണ്ട് വിക്കറ്റ് പിഴുത് ആന്‍ഡേഴ്‌സന്‍
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് രണ്ട് റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ രണ്ട് വിക്കറ്റ് വീണു. ആന്‍ഡേഴ്‌സനാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. ലാതം, വില്‍ യങ് എന്നിവരെയാണ് ന്യൂസിലന്‍ഡ് മടക്കിയത്. ഇരുവരും മടങ്ങിയത് ഓരോ റണ്‍ വീതം എടുത്ത്.
ഇംഗ്ലണ്ട് മുന്‍ താരം ഗ്രഹാം തോര്‍പ്പെയുടെ പേര് ജഴ്‌സിയില്‍ എഴുതിയാണ് സ്റ്റോക്ക്‌സ് ലോര്‍ഡ്‌സില്‍ ഇറങ്ങിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലാണ് അദ്ദേഹം. സ്റ്റോക്ക്‌സിന് കീഴിലെ ടീമിലേക്ക് ആന്‍ഡേഴ്‌സനേയും ബ്രോഡിനേയും തിരികെ വിളിച്ചിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന വിന്‍ഡിസിന് എതിരായ പരമ്പരയില്‍ ഇരുവരേയും ഒഴിവാക്കിയത് വിവാദമായിരുന്നു.
ന്യൂസിലന്‍ഡ് ആവട്ടെ ഇതുവരെ ഈ വര്‍ഷം ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. സൗത്ത് ആഫ്രിക്കയ്ക്കും ബംഗ്ലാദേശിനും എതിരായ ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലേക്ക് വന്നപ്പോള്‍ ടെസ്റ്റ് പരമ്പര നേടാനായത് ന്യൂസിലന്‍ഡിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ