ന്യൂഡല്‍ഹി: ഹൃദയം കൊടുത്താണ് ആശിഷ് നെഹ്‌റ ടീമിനെ പരിശീലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകനും ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് കോച്ചും മെന്ററുമായ ഗാരി കിര്‍സ്റ്റെണ്‍. സ്‌പോട്ട്‌ലൈറ്റ് ആഗ്രഹിക്കുന്ന വ്യക്തിയുമല്ല ആശിഷ് നെഹ്‌റ എന്നും ഗാരി കിര്‍സ്റ്റെണ്‍ പറഞ്ഞു.
ആശിഷ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുപാട് നാളായി ഒരുമിച്ചുണ്ട്. കളിക്കാരന്‍ എന്ന നിലയില്‍ തന്റെ കളി മനസിലാക്കാനുള്ള നെഹ്‌റയുടെ താത്പര്യം ഞാന്‍ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഹൃദയം കൊണ്ടാണ് നെഹ്‌റ പരിശീലിപ്പിക്കുന്നത്. എല്ലായ്‌പ്പോഴും തന്റെ കളിക്കാരെ കുറിച്ചും അവരെ എങ്ങനെ സഹായിക്കാം എന്നുമാണ് നെഹ്‌റ ചിന്തിക്കുന്നത്, ഗാരി കിര്‍സ്‌റ്റെണ്‍ പറയുന്നു.
ഐപിഎല്ലിലെ മികച്ച പരിശീലകരില്‍ ഒരാളാണ് നെഹ്‌റ
തന്ത്രപരമായി ഐപിഎല്ലിലെ മികച്ച പരിശീലകരില്‍ ഒരാളാണ് നെഹ്‌റ. എങ്ങനെ മികച്ച പ്രകടനം പുറത്തെടുക്കാം എന്ന് തന്റെ കളിക്കാരോട് എപ്പോഴും നെഹ്‌റ സംസാരിച്ചുകൊണ്ടിരിക്കും. ഐപിഎല്ലില്‍ ഒരു സെറ്റ് ഗെയിം പ്ലാന്‍ സാധ്യമല്ല. ഓരോ നിമിഷവും പ്ലാന്‍ ചെയ്യണം. കളിക്കാര്‍ക്ക് ഓരോ ഓവറിലും ഗെയിം പ്ലാന്‍ തയ്യാറാക്കാനാവണം. പരിശീലകര്‍ എന്ന നിലയില്‍ കളിക്കാരെ ഇതിനാണ് ഞങ്ങള്‍ സഹായിക്കുന്നത് എന്നും ഗാരി കിര്‍സ്റ്റെണ്‍ പറഞ്ഞു.
2011ല്‍ ഇന്ത്യ ലോക കിരീടം ഉയര്‍ത്തിയപ്പോള്‍ ഗാരി കിര്‍സ്‌റ്റെണായിരുന്നു പരിശീലകന്‍. ഈ ടീമില്‍ നെഹ്‌റയും അംഗമായിരുന്നു. ഐപിഎല്‍ ഫൈനല്‍ രാജസ്ഥാന്‍ റോയല്‍സിനെ വീഴ്ത്തിയാണ് ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടം ചൂടിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ