ന്യൂഡൽഹി: ന്യൂഡൽഹി: ഐപിഎൽ ആവേശത്തിന് തിരശ്ശീല വീണതിന് പിന്നാലെ ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കിലേക്ക് കടക്കുകയാണ്. രണ്ടര മാസക്കാലം നീണ്ടുനിന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള പോരാട്ടമാണ് ആദ്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര വ്യാഴാഴ്ച്ചയാണ് ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡൽഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന, ടെസ്റ്റ് പരമ്പരയില്‍ തോറ്റതിന് പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ടി20 പരമ്പര. ഡൽഹിക്ക് പുറമെ, കട്ടക്ക്, വിശാഖപട്ടണം, രാജ്‌കോട്ട്, ബംഗളൂരു എന്നിവയാണ് വേദികള്‍. ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ടി20യില്‍ 13 തുടര്‍ വിജയങ്ങളുമായി റെക്കോര്‍ഡ് നേട്ടത്തിലെത്താം ഇന്ത്യക്ക്.
താരങ്ങള്‍ ദേശീയ ജേഴ്‌സിയില്‍ കളിക്കുന്നത് കാണാന്‍ ആരാധകർ അകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ടിക്കറ്റ് വില്‍പ്പന നോക്കിയാൽ അറിയാം. ആദ്യ ടി20ക്കായുള്ള ടിക്കറ്റിന്റെ 94 ശതമാനവും വിറ്റഴിഞ്ഞുവെന്ന് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. 400- 500 ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും അസോസിയേഷൻ പറയുന്നു. കട്ടക്കിൽ നടക്കാനിരിക്കുന്ന രണ്ടാം പോരാട്ടത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റു തീർന്നു.
ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ് തുടങ്ങിയ താരങ്ങള്‍ അരങ്ങേറാനിരിക്കുന്നു. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ തിരിച്ചുവരവും പരമ്പരയിൽ കാണാം. ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്പ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ആരംഭിച്ചിരുന്നു. അവധിയും വിശ്രമവും കഴിഞ്ഞെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളെല്ലാം രാഹുല്‍ ദ്രാവിഡിന് കീഴില്‍ പരിശീലനം തുടങ്ങി. കെ എല്‍ രാഹുലാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്.
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഒരുക്കമാണ് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പോരാട്ടം. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രിത് ബുമ്റ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കിയതിനാല്‍ യുവ താരങ്ങളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ