'പ്രതീക്ഷകള്‍ വേദനിപ്പിക്കുന്നു'- ഇന്ത്യന്‍ ടീമില്‍ ഇടമില്ല; നിരാശ പരസ്യമാക്കി രാഹുല്‍ തേവാടിയ

ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് തേവാടിയ
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ചണ്ഡീഗഢ്: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ടീമില്‍ ഇടം കണ്ടു. സഞ്ജു വീണ്ടും ടീമില്‍ സ്ഥാനം പിടിച്ചപ്പോള്‍ രാഹുല്‍ ത്രിപാഠി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കും ടീമിലേക്ക് വിളിയെത്തി. 

ഇപ്പോഴിതാ ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിനെ പരോക്ഷമായി സൂചിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ തേവാടിയ. ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് തേവാടിയ. ട്വിറ്ററിലിട്ട കുറിപ്പിലാണ് താരം നിരാശ പ്രകടിപ്പിച്ച് പരോക്ഷ കുറിപ്പ് ഇട്ടത്. ടീമിലേക്കുള്ള വിളി ഏറെ പ്രതീക്ഷയോടെ നോക്കിയിരു രാഹുല്‍.

'പ്രതീക്ഷകള്‍ വേദനിപ്പിക്കുന്നു'- എന്നായിരുന്നു രാഹുലിന്റെ കുറിപ്പ്. താരം ഇന്ത്യന്‍ ടീമിലേക്കുള്ള വിളി ഏറെ പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തം.     

അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീം ക്യാപ്റ്റന്‍. നിലവിലെ ക്യാപ്റ്റനായ ഋഷഭ് പന്ത് ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിനെതിരായ ബര്‍മിങ്ങാം ടെസ്റ്റില്‍ കളിക്കാന്‍ പോകുന്നതിനെ തുടര്‍ന്നാണ് ഹര്‍ദികിനെ നായകനാക്കിയത്. ഭുവനേശ്വര്‍ കുമാറാണ് പുതിയ വൈസ് ക്യാപ്റ്റന്‍. 

ഈ മാസം 26നും 28നും അയര്‍ലന്‍ഡിലെ മാലഹൈഡിലാണ് മത്സരങ്ങള്‍. മഹാരാഷ്ട്ര ബാറ്റര്‍ രാഹുല്‍ ത്രിപാഠിക്കും ഐപിഎല്‍ പ്രകടനം ആദ്യമായി ഇന്ത്യന്‍ ടീമിലെത്താന്‍ തുണയായി. പരിക്കില്‍ നിന്നു മോചിതനായ സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തി. പന്തിന്റെ അഭാവത്തില്‍ ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും. വിവിഎസ് ലക്ഷ്മണാണ് ടീം പരിശീലകന്‍.

അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ടീം: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ത്രിപാഠി, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചെഹല്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com