ദോഹ: ജർമനിയെ അട്ടിമറിച്ചെത്തിയ ഏഷ്യൻ കരുത്തരായ ജപ്പാനെ വീഴ്ത്തി കോസ്റ്റ റിക്ക. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് കോസ്റ്റ റിക്ക ജപ്പാനെ കീഴടക്കിയത്. കളിയുടെ 82ാം മിനിറ്റിലാണ് കോസ്റ്റ റിക്ക വിജയ ഗോൾ കണ്ടെത്തിയത്. ജപ്പാൻ പ്രതിരോധത്തിൽ വരുത്തിയ പിഴവ് കൃത്യമായി മുതലെടുത്ത് കെയ്ഷർ ഫുള്ളറാണ് കോസ്റ്റ റിക്കയ്ക്ക് വിജയ ഗോൾ സമ്മാനിച്ചത്.
ആദ്യ മത്സരത്തിൽ സ്പെയിനിനോട് മറുപടിയില്ലാത്ത ഏഴ് ഗോളുകൾ വമ്പൻ പരാജയമേറ്റു വാങ്ങിയാണ് കോസ്റ്റ റിക്ക ഇറങ്ങിയത്. അതിന്റെ സമ്മർദ്ദവും അവർക്കുണ്ടായിരുന്നു. മറുഭാഗത്ത് ജപ്പാനാകട്ടെ ഫുട്ബോൾ ശക്തിയായ ജർമനിയെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലും.
എന്നാൽ സ്പെയിനിനോട് കളിച്ച കോസ്റ്റ റിക്കയായിരുന്നില്ല രണ്ടാം പോരിൽ കണ്ടത്. പ്രത്യേകിച്ച് ആദ്യ പകുതിയിൽ. മികച്ച പാസിങും പന്തടക്കവും അവർ കളത്തിൽ പുറത്തെടുത്തു. മറുഭാഗത്ത് ജപ്പാൻ കാര്യമായ മുന്നേറ്റങ്ങൾ നടത്തിയില്ല. ആദ്യ പകുതി ഗോൾരഹിതമായാണ് പിരിഞ്ഞത്.
രണ്ടാം പകുതിയിൽ പക്ഷേ ജപ്പാന്റെ കളിക്ക് വേഗവും കൃത്യതയും കണ്ടു. തുടർച്ചയായി അവർ കോസ്റ്റ റിക്കൻ ഭാഗത്തേക്ക് ആക്രമണം നയിച്ചു. എന്നാൽ ജപ്പാന്റെ എല്ലാ ശ്രമങ്ങളും കോസ്റ്റ റിക്കൻ പ്രതിരോധം സമർഥമായി തടഞ്ഞു.
ജപ്പാൻ ആധിപത്യം പുലർത്തിയ രണ്ടാം പകുതിയിൽ പക്ഷേ അതിന് വിപരീതമായിരുന്നു ഗോളിന്റെ പിറവി. ജപ്പാൻ പ്രതിരോധം വരുത്തിയ പിഴവിന്റെ വലിയ വിലയായിരുന്നു കോസ്റ്റ റിക്കയുടെ ഈ ഗോൾ. ഫുള്ളറുടെ കിടിലൻ ഷോട്ട് ജപ്പാൻ ഗോളി തടുക്കാൻ ശ്രമിച്ചെങ്കിലും താരത്തിന്റെ ഗ്ലൗവിൽ തട്ടി പന്ത് വലയിലേക്ക് കയറി.
അവസാന ഘട്ടത്തിൽ സമനില ഗോൾ നേടാനുള്ള സുവർണാവസരം ജപ്പാന് ലഭിച്ചു. കോസ്റ്റ റിക്കൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിൽ ജപ്പാന്റെ ഗോൾ ശ്രമം ക്യാപ്റ്റനും ഗോൾ കീപ്പറുമായ കെയ്ലർ നവാസ് അവിശ്വസനീയമാം വിധം തട്ടിയകറ്റി. പിന്നീടൊരു ശ്രമവും ജപ്പാൻ താരങ്ങൾ നടത്തിയെങ്കിലും നവാസ് അതും കൈയിലൊതുക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ