പുനെ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ഡൽഹി ക്യാപിറ്റൽസിന് 172 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് ഗുജറാത്ത് നേടിയത്. അർധസെഞ്ചുറി നേടി ശുഭ്മാൻ ഗില്ലാണ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനുവേണ്ടി ശുഭ്മാൻ ഗില്ലും മാത്യു വെയ്ഡുമാണ് ഓപ്പൺ ചെയ്തത്. ആദ്യ ഓവറിൽ തന്നെ മാത്യു വെയ്ഡ് പുറത്തായി. പിന്നാലെയെത്തിയ വിജയ് ശങ്കർ 20 പന്തിൽ നിന്ന് 13 റൺസ് മാത്രമെടുത്ത് മടങ്ങി. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ ഗില്ലിന് മികച്ച പിന്തുണ സമ്മാനിച്ചു. ഇരുവരും ചേർന്ന് സ്കോർബോർഡിൽ 65 റൺസ് ചേർത്തു. 27 പന്തുകളിൽ നിന്ന് 31 റൺസെടുത്താണ് പാണ്ഡ്യ പുറത്തായത്. പകരം ക്രീസിലെത്തിയത് ഡേവിഡ് മില്ലർ ആണ്.
17-ാം ഓവറിലെ ആദ്യ പന്തിലാണ് ഗിൽ പുറത്തായത്. 46 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 84 റൺസെടുത്താണ് താരം കീഴടങ്ങിയത്. രാഹുൽ തെവാത്തിയയും ഡേവിഡ് മില്ലറുമാണ് പിന്നെ ക്രീസിൽ ഒന്നിച്ചത്. തെവാത്തിയ 8 പന്തിൽ നിന്ന് 14 റൺസെടുത്തു. മില്ലർ 20 റൺസെടുത്ത് പുറത്താവാതെ നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ