ബാഴ്‌സലോണയിലും പാരിസിലും ന്യൂയോര്‍ക്കിലുമെല്ലാം ആഘോഷം; മൊറോക്കോയുടെ ജയത്തില്‍ മതിമറന്ന് അറബ്-ആഫ്രിക്കന്‍ ജനത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2022 10:44 AM  |  

Last Updated: 07th December 2022 10:50 AM  |   A+A-   |  

spain

മൊറോക്കോയുടെ ജയം സ്‌പെയ്‌നില്‍ ആഘോഷിക്കുന്നവര്‍/ഫോട്ടോ: എഎഫ്പി

 

സ്‌പെയ്‌നിനെ തകര്‍ത്ത് ചരിത്ര ജയത്തിലേക്ക് എത്തിയതിന് പിന്നാലെ ആഘോഷ തിമിര്‍പ്പില്‍ മൊറോക്കോ. മൊറോക്കോയില്‍ ജനങ്ങള്‍ നിരത്തുകളിലിറങ്ങി പാതക ഉയര്‍ത്തിയും ഹോണ്‍ മുഴക്കിയും ആഘോഷിച്ചു. എന്നാല്‍ മൊറോക്കോയില്‍ മാത്രമല്ല ആഘോഷം നിറഞ്ഞത്, ആഫ്രിക്കന്‍, അറബ് ജനത ചേക്കേറിയിരിക്കുന്ന ലോകത്തിന്റെ ഭാഗങ്ങളിലെല്ലാം ആളുകള്‍ നിരത്തിലിറങ്ങി ആഹ്ലാദം പങ്കിട്ടു...

മൊറോക്കന്‍ രാജാവ് മുഹമ്മദ് അഞ്ചാമനും സ്‌പെയ്‌നിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്ന ടീമിന് അഭിനന്ദനവുമായി എത്തി. ഖത്തര്‍ ലോകകപ്പില്‍ തുടരുന്ന ഒരേയൊരു അറബ്-ആഫ്രിക്കന്‍ രാജ്യമായാണ് മൊറോക്കോ മാറിയത്. മൊറോക്കോയുടെ ജയം അറബ് ലോകത്തും യൂറോപ്പിലെ മറ്റ് കുടിയേറ്റ സമൂഹങ്ങള്‍ ഉള്ള ഇടങ്ങളിലും വലിയ അലയൊലിയാണ്‌ സൃഷ്ടിച്ചത്. 

സ്‌പെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്‌സലോണയില്‍ മൊറോക്കോ, ഈജിപ്ത്, അള്‍ജേറിയ, പാലസ്ഥീന്‍ എന്നീ രാജ്യങ്ങളുടെ പതാകകളുമായി ആളുകള്‍ നിരത്തിലിറങ്ങി. ബാഴ്‌സയുടെ ജയം ആഘോഷിച്ച് ആരാധകര്‍ നിറയുന്ന നിരത്തുകള്‍ കയ്യടക്കി അവര്‍ ഡ്രംസ് കൊട്ടി മൊറോക്കോയുടെ ജയം ആഘോഷിച്ചു. 

ബാഴ്‌സയില്‍ റെസ്‌റ്റോറന്റുകളില്‍ ടേബിളുകള്‍ക്ക് മുകളില്‍ കയറി കസേര ഉയര്‍ത്തിയും ആഘോഷം നിറഞ്ഞു. ചുവപ്പ്, പച്ച നിറങ്ങളിലെ സ്‌മോക്ക് ബോംബുകളില്‍  അന്തരീക്ഷം നിറഞ്ഞു. ഇന്ന് മൊറോക്കോയുടേയും എല്ലാ അറബ് രാജ്യങ്ങളുടേയും ദിനമാണ് എന്നാണ് കാസബ്ലാന്‍കയില്‍ നിന്ന് സ്‌പെയ്‌നിലേക്ക് കുടിയേറിയ ലോത്ഫി എന്ന 39കാരന്‍ പറയുന്നത്. 

മൊറോക്കോയുടെ അപ്രതീക്ഷിത ജയത്തിന് പിന്നാലെ സെന്‍ട്രല്‍ പാരീസില്‍ കാറുകള്‍ നിരത്തുകളില്‍ നിര്‍ത്തി ആളുകള്‍ ഹോണ്‍ മുഴക്കി ആഘോഷിച്ചു. സ്ത്രീകളും പുരുഷന്മാരും, ബിസിനസ് സ്യൂട്ട് അണിഞ്ഞവരും ട്രാക്ക് സ്യൂട്ട് ഇട്ടവരും, കൗമാരക്കാരും മധ്യ വയസ്‌കരും..എല്ലാവരും മൊറോക്കോയുടെ ജയം ആഘോഷിച്ച് കൈകള്‍ ഉയര്‍ത്തി അല്ലെസ് അല്ലെസ് എന്ന് വിളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; സമവായം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ