മുംബൈ: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അവര്‍ക്ക് മുന്നില്‍ 178 റണ്‍സ് വിജയ ലക്ഷ്യം കെകെആര്‍ വച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് കണ്ടെത്തി.
വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രെ റസ്സല്‍ അവസാന നിമിഷം നടത്തിയ കടന്നാക്രമണമാണ് കൊല്‍ക്കത്തയെ രക്ഷിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാം ബില്ലിങ്‌സ് കട്ടയ്ക്ക് കൂടെ നിന്നതോടെയാണ് കൊല്‍ക്കത്ത പൊരുതാവുന്ന സ്‌കോറിലെത്തിയത്.
റസ്സല്‍ 28 പന്തുകള്‍ നേരിട്ട് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സാം ബില്ലിങ്‌സ് 29 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 34 റണ്‍സ് കണ്ടെത്തി.
ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ (ഏഴ്) നിരാശപ്പെടുത്തിയെങ്കിലും മറ്റൊരു ഓപ്പണര്‍ അജിന്‍ക്യ രഹാനെ 24 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 28 റണ്‍സെടുത്തു. നിതീഷ് റാണ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 16 പന്തില്‍ 26 റണ്‍സ് വാരി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒന്‍പത് പന്തില്‍ 15 റണ്‍സുമായി മടങ്ങി. ഒരു റണ്ണുമായി സുനില്‍ നരെയ്ന്‍ പുറത്താകാതെ നിന്നു.
ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍, മാര്‍ക്കോ ജെന്‍സന്‍, ടി നടരാജന്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ