ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റിയുടെ പരിശീലക സ്ഥാനത്തു നിന്ന് ബ്രണ്ടന്‍ റോജേഴ്‌സ് പുറത്ത്. ലീഗില്‍ ടീമിന്റെ സ്ഥിതി ദയനീയമായി തുടരുന്ന സാഹചര്യത്തിലാണ് ടീം പരിശീലകനുമായി പരസ്പര ധാരണയില്‍ പിരിയാന്‍ തീരുമാനിച്ചത്.
ബ്രണ്ടന്‍ റോജേഴ്‌സുമായി വഴി പിരിയുകയാണെന്ന് സ്ഥിരീകരിച്ച് ക്ലബ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനോട് ലെയ്സ്റ്റര്‍ സിറ്റി 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് കോച്ചിന്റെ കസേര തെറിച്ചത്.
നിലവില്‍ ലെയ്‌സ്റ്റര്‍ സിറ്റി പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനത്താണ്. ടീം തരം താഴ്ത്തല്‍ ഭീഷണിയും നേരിടുന്നു. ഇതോടെയാണ് കോച്ചിന് പുറത്തേക്കുള്ള വാതില്‍ തുറക്കപ്പെട്ടത്.
സീസണില്‍ 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമിന് ഏഴ് വിജയങ്ങള്‍ മാത്രമാണുള്ളത്. നാല് സമനിലകളും 17 തോല്‍വിയുമായി 25 പോയിന്റുമായാണ് 19ല്‍ നില്‍ക്കുന്നത്. സതാംപ്ടനാണ് അവസാന സ്ഥാനമായ 20ല്‍.
2019ലാണ് റോജേഴ്‌സ് ലെയ്‌സ്റ്റര്‍ പരിശീലകനായി എത്തുന്നത്. സ്‌കോട്‌ലന്‍ഡ് ടീം സെല്‍റ്റിക്കിനെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചതിന് ശേഷമാണ് റോജേഴ്‌സ് ലെയസ്റ്ററില്‍ സ്ഥാനമേറ്റത്. സെല്‍റ്റിക്കിനെ രണ്ട് തവണ പ്രീമിയര്‍ഷിപ്പ് കിരീടത്തിലേക്കും ഡൊമസ്റ്റിക്ക് ട്രിപ്പിളും സമ്മാനിച്ചായിരുന്നു വരവ്.
ലെയ്സ്റ്ററിനെ ചരിത്രത്തിലാദ്യമായി എഫ്എ കപ്പില്‍ ചാമ്പ്യന്‍മാരാക്കാന്‍ 2021ല്‍ റോജേഴ്‌സിന് സാധിച്ചു. ചെല്‍സിയെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു കിരീട നേട്ടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ