കെയ്ന്‍ വില്ല്യംസന് ലോകകപ്പ് നഷ്ടമാകും; ന്യൂസിലന്‍ഡിന് വന്‍ തിരിച്ചടി

താരത്തെ കാല്‍ മുട്ടിന്റെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി
പരിക്കേറ്റ വില്ല്യംസനെ പുറത്തേക്ക് കൊണ്ടു പോകുന്നു/ പിടിഐ
പരിക്കേറ്റ വില്ല്യംസനെ പുറത്തേക്ക് കൊണ്ടു പോകുന്നു/ പിടിഐ

വെല്ലിങ്ടന്‍: ഏകദിന ലോകകപ്പിനൊരുങ്ങുന്ന ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി. മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ കെയ്ന്‍ വില്ല്യംസന് ലോകകപ്പ് നഷ്ടമാകും. ഐപിഎല്ലിലെ ആദ്യ മത്സരത്തിനിടെ ഗുജറാത്ത് ടൈറ്റന്‍സ് താരമായ വില്ല്യംസന് വലത് കാല്‍ മുട്ടിന് പരിക്കേറ്റിരുന്നു. ഇതോടെയാണ് താരത്തിന്റെ ലോകകപ്പ് സാന്നിധ്യം സംശയത്തിലായത്. 

താരത്തെ കാല്‍ മുട്ടിന്റെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞ് കളത്തിലേക്ക് തിരിച്ചെത്താന്‍ സമയമെടുക്കും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ മുന്‍ നായകന്റെ സാന്നിധ്യം ഉറപ്പില്ലെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഉദ്ഘാടന പോരാട്ടത്തില്‍ ബൗണ്ടറി ലൈനില്‍ വച്ച് സിക്‌സ് തടയുന്നതിനായി ഉയര്‍ന്ന് ചാടിയപ്പോഴാണ് താരത്തിന്റെ വലത് കാല്‍ മുട്ടിന് പരിക്കേറ്റത്. സഹ താരങ്ങള്‍ തോളിലെടുത്താണ് താരത്തെ ഗ്രൗണ്ടില്‍ നിന്നു മാറ്റിയത്. വില്ല്യംസന് ഐപിഎല്‍ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു പിന്നാലെയാണ് ലോകകപ്പും നഷ്ടമാകുന്നത്. 

കഴിഞ്ഞ കുറച്ചു ദിവസമായി തനിക്ക് മികച്ച പിന്തുണ ലഭിക്കുന്നതായി വില്ല്യംസന്‍ പ്രതികരിച്ചു. ന്യൂസിലന്‍ഡ് ദേശീയ ടീമിനും ഗുജറാത്ത് ടൈറ്റന്‍സിനും നന്ദി പറയുന്നതായും വില്ല്യംസന്‍ വ്യക്തമാക്കി. നിരാശപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചത്. എങ്കിലും ഇപ്പോള്‍ താന്‍ ശ്രദ്ധ കൊടുക്കുന്നത് ശസ്ത്രക്രിയയും തുടര്‍ന്നുള്ള വിശ്രമവും കളത്തിലേക്ക് തിരിച്ചെത്തുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019ലെ ലോകകപ്പില്‍ ടീമിനെ റണ്ണേഴ്‌സ് അപ്പാക്കുന്നതില്‍ നിര്‍ണായക സാന്നിധ്യമായി വില്ല്യംസന്‍ നിന്നിരുന്നു. 

വില്ല്യംസന്റെ പകരക്കാരനായി ഗുജറാത്ത് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയെ ടീമിലെത്തിച്ചിട്ടുണ്ട്. 50 ലക്ഷം അടിസ്ഥാന വിലക്കാണ് ലങ്കന്‍ നായകന്‍ ടീമിനൊപ്പം ചേരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com