ബംഗളൂരു: നാടകീയ നിമിഷങ്ങൾ അവസാന പന്തു വരെ നിറഞ്ഞു നിന്ന പോരാട്ടമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരങ്ങേറിയ റോയൽചലഞ്ചേഴ്സ് ബാംഗ്ലൂർ- ലഖ്നൗ സൂപ്പർ ജയ്ന്റ്സ് പോരാട്ടം. അവസാന പന്തിൽ ഒരു റൺസ് വേണ്ടപ്പോൾ ഹർഷൽ പട്ടേൽ നോൺ സ്ട്രൈക്കിൽ നിന്ന രവി ബിഷ്ണോയിയെ മങ്കാദിങിലൂടെ പുറത്തക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് വിജയിച്ചില്ല.
പിന്നാലെ താരത്തെ റണ്ണൗട്ടാക്കാനും ഹർഷൽ ശ്രമിച്ചു. സ്റ്റംപും തെറിപ്പിച്ചു. എന്നാൽ അമ്പയർ പന്ത് മാറ്റിയെറിയാൻ ആവശ്യപ്പടുകയായിരുന്നു.
അവസാന പന്തായതിനാല്‍ നോണ്‍ സ്‌ട്രൈക്കറായ രവി ബിഷ്‌ണോയ് നേരത്തെ ഓടാന്‍ ശ്രമിച്ചേക്കാം എന്ന് മനസിലാക്കിയാണ് ഹര്‍ഷല്‍ പട്ടേല്‍ മങ്കാദിങിന് ശ്രമിച്ചത്. എന്നാല്‍ ക്രീസ് കടന്ന് ബൗളിങ് ആക്ഷന്‍ ഏറെക്കുറെ പൂര്‍ത്തിയാക്കിയ ശേഷമാണ് ഹര്‍ഷല്‍ മങ്കാദിങ്ങിന് ശ്രമിച്ചത്. ആദ്യ ശ്രമത്തില്‍ ബിഷ്ണോയിയെ പുറത്താക്കാന്‍ ഹര്‍ഷലിനായില്ല.
പിന്നീട് ത്രോ എറിഞ്ഞ് രണ്ടാം ശ്രമത്തില്‍ സ്റ്റംപ് പിഴുതെങ്കിലും ആര്‍സിബി താരങ്ങളുടെ അപ്പീല്‍ തള്ളിക്കളഞ്ഞ് അംപയര്‍ പന്ത് വീണ്ടും എറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. മങ്കാദിങ്ങിലൂടെ നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കണമെങ്കില്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പോ അതുമല്ലെങ്കില്‍ പാതി പൂര്‍ത്തിയാക്കും മുമ്പോ വേണം എന്നാണ് ക്രിക്കറ്റ് നിയമത്തില്‍ പറയുന്നത്.
ഹര്‍ഷല്‍ പട്ടേല്‍ 20ാം ഓവര്‍ എറിയാനെത്തുമ്പോള്‍ അഞ്ച് റണ്‍സായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്നത് മാര്‍ക്ക് വുഡും ജയ്‌ദേവ് ഉനദ്‌കടും. ആദ്യ പന്തിലെ യോര്‍ക്കറില്‍ ഉനദ്‌കട് സിംഗിള്‍ എടുത്തു. തൊട്ടടുത്ത ബോള്‍ സ്ലോ ലോ ഫുള്‍ട്ടോസായപ്പോള്‍ മാര്‍ക്ക് വുഡ് ബൗള്‍ഡായി. മൂന്നാം പന്തില്‍ രവി ബിഷ്ണോയ് ഡബിള്‍ നേടിയതോടെ സമനിലയ്‌ക്കും ഒന്നും വിജയത്തിന് രണ്ടും റണ്‍സ് മതിയെന്ന നിലയിൽ.
നാലാം പന്തില്‍ ബിഷ്‌ണോയി സിംഗിള്‍ നേടിയതോടെ ഇരു ടീമുകളുടേയും സ്കോര്‍ തുല്യമായി. അഞ്ചാം പന്തില്‍ ലോങ് ഓണിലേക്ക് പറത്തിയ ഉനദ്കടിന് പിഴച്ചു. ഡുപ്ലസിയുടെ പറക്കും ക്യാച്ചില്‍ ഉനദ്‌കട് മടങ്ങിയതോടെ നാടകീയത അവസാന പന്തിലേക്ക് നീണ്ടു. ഒരു പന്തില്‍ ഒരു റൺസായി ലഖ്നൗവിന് ജയിക്കാൻ. ഒരു വിക്കറ്റും ശേഷിക്കുന്നു.
അവസാന പന്ത് എറിയാനെത്തുമ്പോള്‍ ക്രീസ് വിട്ടിറങ്ങിയ ബിഷ്‌ണോയിയെ ഹര്‍ഷല്‍ പട്ടേല്‍ മങ്കാദിങ്ങിലൂടെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചെങ്കിലും അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഇതോടെ അവസാന പന്ത് വീണ്ടും എറിയണമെന്നായി. ഈ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ ആവേശ് ഖാനായില്ല. എന്നാല്‍ വിജയിക്കാന്‍ ബൈ റണ്ണിനായി ആവേശും ബിഷ്‌ണോയിയും ഓടി. റണ്ണൗട്ടിനായുള്ള വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ ത്രോ സ്റ്റംപില്‍ കൊള്ളാതിരുന്നതോടെ ലഖ്‌നൗ ഒരു വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ