ഓവല്‍: മഴ ഉയര്‍ത്തിയ വെല്ലുവിളിയേയും അതിജീവിച്ച് ആഷസ് പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ത്രില്ലര്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇതോടെ പരമ്പര 2-2 എന്ന നിലയില്‍ ഇരു ടീമുകളും പങ്കിട്ടു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സെന്ന നിലയില്‍ വരെ എത്തിയ ഓസീസിന്റെ പതനം അപ്രതീക്ഷിതമായിരുന്നു.
നാല് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് വോക്‌സും മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി മൊയീന്‍ അലിയുമാണ് ഓസീസ് പതനം എളുപ്പമാക്കിയത്. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും മാര്‍ക് വുഡ് ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്ത വോക്‌സ് ആകെ ഏഴ് വിക്കറ്റുകള്‍ നേടി. കളിയിലേയും പരമ്പരയിലേയും താരം വോക്‌സാണ്. പരമ്പരയുടെ താരമായി വോക്‌സിനൊപ്പം ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടു.
വിരമിക്കല്‍ മത്സരം കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡ് അവസാന വിക്കറ്റ് വീഴ്ത്തി ഓസീസ് ഇന്നിങ്‌സിനു തിരശ്ശീലയിട്ട് സമ്മോഹനമായ കരിയറിനു ഉജ്ജ്വല വിരമമാണ് കുറിച്ചത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലുമായി താരം നാല് വിക്കറ്റുകളും പോക്കറ്റിലാക്കി.
384 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 334 റണ്‍സില്‍ അവസാനിപ്പിച്ച് 49 റണ്‍സിന്റെ നിര്‍ണായക വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 283 റണ്‍സിനു പുറത്തായി. ഓസ്‌ട്രേലിയ 295 റണ്‍സിലും വീണു. 12 റണ്‍സിന്റെ നേരിയ ലീഡാണ് ഓസീസിനു സ്വന്തമായത്. രണ്ടാം ഇന്നിങ്‌സിലെ ഇംഗ്ലണ്ട് പോരാട്ടം 395 റണ്‍സില്‍ അവസാനിച്ചു.
നാലാം ദിനത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 135 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ മഴ കളിച്ചതോടെ പിന്നീട് ഓസീസിനു ബാറ്റിങിനു അവസരം കിട്ടിയില്ല. ഇതോടെ അഞ്ചാം ദിനം നിര്‍ണായകമായി. പത്ത് വിക്കറ്റുകളും 249 റണ്‍സുമായിരുന്നു അവസാന ദിനത്തില്‍ ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.
എന്നാല്‍ അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയുമായി നിന്ന ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ എന്നിവരെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ഇംഗ്ലണ്ടിനായി. അര്‍ധ സെഞ്ച്വറിയുമായി ബാറ്റിങ് തുടരുകയായിരുന്ന ഖവാജ മൂന്ന് റണ്‍സ് ചേര്‍ത്ത് 72ലും വാര്‍ണര്‍ രണ്ട് റണ്‍ ചേര്‍ത്ത് 60ലും മടങ്ങി. വാര്‍ണറെ പുറത്താക്കി ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിനു ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഖവാജയേയും വോക്‌സ് തന്നെ കൂടാരം കയറ്റി.
മൂന്നാമനായി എത്തിയ മര്‍നസ് ലെബുഷെയ്ന്‍ (13) അധികം നിന്നില്ല. പിന്നീട് ക്രീസില്‍ ഒന്നിച്ച സ്റ്റീവ് സ്മിത്ത് (54), ട്രാവിസ് ഹെഡ്ഡ് (43) എന്നിവര്‍ വീണ്ടും ഓസീസിനു പ്രതീക്ഷ നല്‍കി. സ്മിത്തിനെ മടക്കി വീണ്ടും വോക്‌സ് ഓസീസിന്റെ പ്രതീക്ഷകളുടെ കടയ്ക്കല്‍ കത്തി വച്ചു. അതിനിടെ ഹെഡ്ഡിനെ മൊയീന്‍ അലിയും മടക്കി.
അതോടെ ഓസീസ് പ്രതീക്ഷകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീണു. ഇടയ്ക്ക് അലക്‌സ് കാരി (28) അല്‍പ്പം ചെറുത്തു നിന്നതും അവസാന ഘട്ടത്തില്‍ ടോഡ് മര്‍ഫി (18) കുറച്ചു നേരം പൊരുതിയതും വെറുതെയായി.
ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 389 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ട് മൂന്നാം ദിനത്തില്‍ തന്നെ മുന്നൂറിനു മുകളില്‍ സ്‌കോര്‍ സ്വന്തമാക്കി. ഭാരിച്ച ലക്ഷ്യം മുന്നില്‍ വച്ച് ഓസ്‌ട്രേലിയയെ വീഴ്ത്തുകയാണ് അവരുടെ തന്ത്രം. ആ തന്ത്രം ഒടുവില്‍ വിജയം കണ്ടു.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാസ് ബോള്‍ തന്ത്രം ശരിക്കും നടപ്പാക്കി. മൂന്നാം ദിനം തുടക്കം മുതല്‍ ബാറ്റിങിനു അവസരം കിട്ടിയ അവര്‍ മുന്‍നിര ബാറ്റര്‍മാരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
മൂന്ന് താരങ്ങള്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. ജോ റൂട്ട് (91), സാക് ക്രൗളി (73), ജോണി ബെയര്‍സ്റ്റോ (78) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്.
ഏഴ് റണ്‍സെടുത്ത ഹാരി ബ്രൂക് മാത്രമാണ് തിളങ്ങാതെ പോയത്. ബെന്‍ ഡുക്കറ്റ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ 42 റണ്‍സുമായി മടങ്ങി. മൊയീന്‍ അലി (29), ക്രിസ് വോക്‌സ് (ഒന്ന്), മാര്‍ക് വുഡ് (ഒന്‍പത്), ജെയിംസ് ആന്‍ഡേഴ്‌സന്‍ (എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സ്റ്റുവര്‍ട്ട് ബ്രോഡ് കരിയറിലെ അവസാന അന്താരാഷ്ട്ര പോരാട്ടത്തില്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്കായി ടോഡ് മര്‍ഫി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു. രണ്ടിന്നിങ്‌സിലുമായി സ്റ്റാര്‍ക്ക് മൊത്തം എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ