'ടൈമിങ് പാളിയാൽ ഔട്ട്, സഞ്ജു കളിക്കുന്നത് ഹൈ റിസ്ക് ​ഗെയിം'

വിൻഡീസിനെതിരെ 41 പന്തിൽ 51 റൺസാണ് താരം നേടിയത്. നാല് സിക്സും രണ്ട് ഫോറും സഹിതമായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്
സഞ്ജു സാംസൺ/ പിടിഐ
സഞ്ജു സാംസൺ/ പിടിഐ

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിന പോരാട്ടത്തിലും കളിക്കാൻ അവസരം കിട്ടിയപ്പോൾ സഞ്ജു സാംസൺ അർധ സെഞ്ച്വറിയിലൂടെ തന്നെ അതു ആഘോഷിച്ചു. അതേസമയം നാലാം സ്ഥാനത്തിറങ്ങുന്ന ഒരു താരത്തിന്റെ ബാറ്റിൽ നിന്നു വരുന്ന ഇത്തരം ഷോട്ടുകൾ എപ്പോഴും വിജയിക്കണമെന്നില്ല എന്ന മുന്നറിയിപ്പുമായി ഇതിഹാസ താരം വസിം ജാഫർ. സഞ്ജു കളിക്കുന്നത് അപകടം പിടിച്ച ഷോട്ടുകളാണെന്നും എപ്പോൾ വേണമെങ്കിലും പുറത്താകാമെന്ന ഒരു പ്രതീതി സൃഷ്ടിക്കപ്പെടുന്നത് സഞ്ജുവിനു വെല്ലുവിളിയാണെന്നും ജാഫർ വ്യക്തമാക്കി. 

'അതി മനോഹരമായാണ് മൂന്നാം പോരിൽ സഞ്ജു കളിച്ചത്. എന്നാൽ ആ ഇന്നിങ്സ് ഹൈ റിസ്ക് ​ഗെയിമാണ്. ഇറങ്ങിയതിനു പിന്നാലെ തന്നെ സഞ്ജു സിക്സിനു ശ്രമിച്ചു. ഭാ​ഗ്യത്തിനു ആദ്യ രണ്ട് സിക്സുകളും കൃത്യമായി കണക്ടായി.' 

'ടൈമിങ് പാളിപ്പോയിരുന്നെങ്കിൽ സഞ്ജു ഔട്ടാകും. അതാണ് ഈ ശൈലിയുടെ കുഴപ്പം. നാലാമതായി ഇറങ്ങുന്ന താരം ഇത്തരത്തിലുള്ള ഷോട്ടുകളൊക്കെ കളിക്കേണ്ടതുണ്ടോ എന്നതാണ് എന്റെ സംശയം. ആക്രമണം മാത്രമല്ല ബാറ്റിങിലെ സ്ഥിരതയും മുഖ്യമാണ്. സഞ്ജു അതു തിരിച്ചറിയുകയാണ് വേണ്ടത്. ഇനി ടീം തന്ത്രത്തിന്റെ ഭാ​ഗമായാണ് ഇത്തരം അടിച്ചു തകർക്കലെങ്കിൽ അതിൽ തെറ്റില്ല.'

'സഞ്ജുവിന്റെ മികവ് ഒന്നോ രണ്ടോ ഇന്നിങ്സുകളിൽ ഒതുങ്ങരുത്. ഐപിഎല്ലിൽ സഞ്ജു ഇങ്ങനെ കുറച്ചു ഇന്നിങ്സുകൾ മികവോടെ കളിക്കും പിന്നെ താഴേക്കു പോകും. അതു നമ്മൾ കണ്ടിട്ടുള്ളതാണ്. മികച്ച കുറച്ചു ഇന്നിങ്സുകൾ കളിക്കും. പിന്നാലെ ഫോം ഔട്ടാകും. ഇക്കാര്യങ്ങളിൽ നിന്നെല്ലാം സഞ്ജു ഏറെ പഠിക്കുമെന്നാണ് ഞാൻ കരുതുന്നത്'- ജാഫർ വ്യക്തമാക്കി. 

വിൻഡീസിനെതിരെ 41 പന്തിൽ 51 റൺസാണ് താരം നേടിയത്. നാല് സിക്സും രണ്ട് ഫോറും സഹിതമായിരുന്നു സഞ്ജുവിന്റെ ബാറ്റിങ്. വിൻഡീസിനെതിരായ ടി20 പരമ്പരയിലും താരം കളിക്കുന്നുണ്ട്. ഒന്നാം പോരാട്ടം ഇന്ന് ട്രിനിഡാഡിൽ അരങ്ങേറും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com