ലണ്ടന്‍: ബാറ്റിങില്‍ ഫോം കണ്ടെത്താന്‍ കഴിയാതെ ഉഴറിയ യുവ താരം പൃഥ്വി ഷായുടെ വമ്പന്‍ തിരിച്ചു വരവ്. ഇംഗ്ലണ്ടില്‍ കൗണ്ടി കളിക്കുന്ന താരം ദേശീയ ടീമിലെ നിരാശാജനകമായ പ്രകടനങ്ങളെ മായ്ക്കുന്ന തരത്തില്‍ വെട്ടിത്തിളങ്ങി. കൗണ്ടി ഏകദിന പോരാട്ടത്തില്‍ പൃഥ്വി ഇരട്ട സെഞ്ച്വറിയടിച്ച് തന്റെ പ്രതിഭ കെട്ടിട്ടില്ലെന്നു വ്യക്തമാക്കി.
സോമര്‍സെറ്റിനെതിരായ പോരാട്ടത്തില്‍ താരം 153 പന്തില്‍ അടിച്ചെടുത്തത് 244 റണ്‍സ്! നോര്‍ത്താംപ്റ്റന്‍ഷെയറിനായാണ് താരത്തിന്റെ മിന്നും ബാറ്റിങ്. 11 സിക്‌സുകളും 28 ഫോറും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
പൃഥ്വിയുടെ മികവില്‍ ടീം 415 റണ്‍സെന്ന മികച്ച ടോട്ടല്‍ നോർത്താംപ്റ്റൻഷെയർ പടുത്തുയര്‍ത്തി. മത്സരത്തില്‍ സോമര്‍സെറ്റിന്റെ പോരാട്ടം 328 റണ്‍സില്‍ അവസാനിപ്പിച്ചു അവര്‍ 87 റണ്‍സ് വിജയവും സ്വന്തമാക്കി.
ലിസ്റ്റ് എ ക്രിക്കറ്റിലെ താരത്തിന്റെ രണ്ടാം ഇരട്ട സെഞ്ച്വറിയാണിത്. ഒന്‍പതാം സെഞ്ച്വറിയും. കരിയറില്‍ ആദ്യമായാണ് താരം കൗണ്ടി കളിക്കുന്നത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും മികച്ച ആറാമത്തെ പ്രകടനം കൂടിയായി ഷായുടെ ഈ ബാറ്റിങ്.
കഴിഞ്ഞ ദിവസം ഇതേ ടൂര്‍ണമെന്റില്‍ താരം വിചിത്രമായ രീതിയില്‍ ഹിറ്റ് വിക്കറ്റായി മടങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് വെടിക്കെട്ട് ബാറ്റിങ്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റന്‍സിനായി കളിച്ച താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. പിന്നീട് മിക്ക മത്സരങ്ങളിലും താരത്തെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചതുമില്ല.
കടുത്ത സമ്മര്‍ദ്ദത്തിലാണ് താന്‍ കടന്നു പോകുന്നതെന്നു പൃഥ്വി ഈയടുത്തു വെളിപ്പെടുത്തിയിരുന്നു. മിന്നും ഫോമില്‍ കളിക്കുന്ന താരം ഏഷ്യ കപ്പ്, ലോകകപ്പ് ടീമിലേക്കുള്ള അവകാശവാദം ശക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ