ഫ്ളോറിഡ: ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യക്ക് തകർപ്പൻ ജയം. വിൻഡീസ് ഉയർത്തിയ 179 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് ഓവർ ബാക്കിനിൽക്കേ ജയം നേടി. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യൻ ജയത്തിന് നെടുംതൂണായത്. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2 - 0 എന്ന നിലയിൽ പിന്നിലായിരുന്ന ഇന്ത്യ കഴിഞ്ഞ രണ്ട് കളികൾ ജയിച്ച് രണ്ട് ജയവുമായി ഒപ്പത്തിനൊപ്പമെത്തി. ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ വിജയി ആകുന്നവർക്കായിരിക്കും പരമ്പര നേട്ടം.
165 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ യശസ്വി ജയ്‌സ്വാൾ - ശുഭ്മാൻ ഗിൽ സംഘ്യം ടി20-യിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോർഡ് സ്വന്തമാക്കി. 47 പന്തിൽ നിന്ന് അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം ഗിൽ 77 റൺസെടുത്ത് പുറത്തായപ്പോൾ 51 പന്തുകൾ നേരിട്ട് മൂന്ന് സിക്‌സും 11 ഫോറുമടക്കം 84 റൺസോടെ ജയ്‌സ്വാൾ പുറത്താകാതെ നിന്നു. ഏഴ് റൺസുമായി തിലക് വർമയായിരുന്നു വിജയ റൺ കുറിച്ചപ്പോൾ ജയ്‌സ്വാളിനൊപ്പം ക്രീസിലുണ്ടായിരുന്നത്.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റുചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് കണ്ടെത്തിയത്. നിർണായക ഘട്ടത്തിൽ ഫോമിലേക്കെത്തിയ ഷിമ്രോൺ ഹെറ്റ്‌മെയർ അർധ സെഞ്ച്വറിയുമായി ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. നാല് സിക്‌സും മൂന്ന് ഫോറും സഹിതം ഹെറ്റ്‌മെയർ 39 പന്തിൽ 61 റൺസുമായി മടങ്ങി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് താരം മടങ്ങിയത്. ഇന്ത്യക്കായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ