ന്യൂഡൽഹി: രാജ്യം 77ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഈ അഭിമാന ദിവസം തന്റെ ജീവിതത്തിൽ എങ്ങനെയാണെന്നു വ്യക്തമാക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരവും മുൻ നായകനുമായ വിരാട് കോഹ്‌ലി.
അച്ഛന്റെ ജന്മ ദിനവും സ്വാതന്ത്ര്യ ദിനവും ഒരേ ദിവസമാണെന്നു കോഹ്‌ലി പറയുന്നു. അതിനാൽ രണ്ട് ആഘോഷങ്ങളാണ് ഈ ദിവസം തനിക്കെന്നും കോഹ്‌ലി ഓർക്കുന്നു. കുട്ടിക്കാലത്ത് സ്വാതന്ത്ര്യ ദിനത്തിൽ പട്ടം പറത്തി ആത് ആഘോഷിച്ചതും കോഹ്‌ലി ഓർത്തെടുത്തു. സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
'1947 മുതലുള്ള നമ്മുടെ അഭിമാന ദിനമാണല്ലോ ഓഗസ്റ്റ് 15. എന്റെ ഹൃദയത്തിൽ ഈ ദിവസത്തിനു സവിശേഷ സ്ഥാനമാണ്. നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. നാം അതു വിപുലമായി തന്നെ ആഘോഷിക്കുന്നു.'
'എനിക്ക് ഈ ദിവസം രണ്ട് ആഘോഷമാണ്. ഒന്ന് സ്വാതന്ത്ര്യ ദിനവും മറ്റൊന്നു അച്ഛന്റെ ജന്മ ദിനവും. രണ്ടും ഞാൻ ആഘോഷിക്കാറുണ്ട്. സ്വാതന്ത്ര്യ ദിനം മറ്റ് പല കാര്യങ്ങളാൽ കൂടിയും എനിക്ക് പ്രിയപ്പെട്ടതാണ്.'
'കുട്ടിക്കാലത്ത് ഇന്ത്യൻ പതാക ഉയർത്തുന്നതാണ് ആദ്യ സന്തോഷം. പിന്നാലെ ദേശീയ ഗാനം ആലപിക്കും. അതെല്ലാം എന്നിൽ വലിയ അഭിമാനമുണ്ടാക്കാറുണ്ട്. പിന്നീട് പലതരം കളികളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പട്ടം പറത്തൽ. ഞങ്ങൾ ഡൽഹിക്കാർക്ക് വലിയ സംസ്കാരമുണ്ട് ഇക്കാര്യത്തിൽ.'
'ഞങ്ങൾ കുട്ടികൾക്ക് അതൊരു സൂപ്പർ നിമിഷമാണ്. അതിനായി തലേ ദിവസം രാത്രി തന്നെ തയ്യാറെടുക്കും. ഈ ദിനം വരുമ്പോൾ എന്റെ മനസിൽ ഇത്തരം ഓർമകളെല്ലാം കടന്നു വരാറുണ്ട്'- കോഹ്‌ലി ഓർത്തെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ