'ആ സ്ത്രീ തേനീച്ചയെ പോലെ മുരളുന്നു!'- പരാതിയുമായി സിറ്റ്‌സിപാസ്, ടെന്നീസ് കോര്‍ട്ടില്‍ നാടകീയ സംഭവങ്ങള്‍ (വീഡിയോ)
ഒഹിയോ: ടെന്നീസ് പോരാട്ടത്തിനിടെ തന്റെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ച ആരാധികക്കെതിരെ പരാതിയുമായി ഗ്രീസ് താരവും ലോക നാലാം നമ്പറുമായ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്. സിന്‍സിനാറ്റി മാസ്‌റ്റേഴ്‌സ് ടെന്നീസ് പോരാട്ടത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍.
അമേരിക്കന്‍ താരം ബെന്‍ ഷെല്‍ടനെതിരായ പോരാട്ടത്തില്‍ സിറ്റ്‌സിപാസ് മുന്നില്‍ നില്‍ക്കുന്നു. രണ്ടാം സെറ്റില്‍ സെര്‍വ് ചെയ്യുന്നതിനിടെ തന്റെ ചുറ്റിലും ഈച്ചയെ ആട്ടാനെന്നോണം താരം റാക്കറ്റ് വീശുന്നുണ്ടായിരുന്നു. പിന്നാലെ താരം സെര്‍വ് ചെയ്യാന്‍ തയ്യാറെടുത്തു. എന്നാല്‍ അതു മുഴുമിപ്പിക്കാതെ അമ്പയറുടെ അടുത്തേക്ക് പോയി.
തന്റെ പിന്നില്‍ നില്‍ക്കുന്ന കാണികളില്‍ ഒരാള്‍ തേനീച്ച മുരളുന്നതു പോലെ ശബ്ദമുണ്ടാക്കുന്നുവെന്നു പരാതി പറഞ്ഞു. തന്റെ ശ്രദ്ധ തെറ്റുന്നുണ്ടെന്നും എതിര്‍ താരത്തെ പ്രോത്സാഹിപ്പിക്കാനാണ് ഇതു ചെയ്യുന്നതെന്നും എന്നാല്‍ അതു അസഹനീയമായി മാറുന്നുവെന്നും താരം വ്യക്തമാക്കി.
എന്നാല്‍ അമ്പയര്‍ താരത്തിനോട് തിരിച്ചു സംശയങ്ങള്‍ ചോദിച്ചപ്പോള്‍ ഇതൊന്നും കുഴപ്പമില്ലെന്നാണോ താങ്കള്‍ കരുതുന്നത് എന്നായിരുന്നു സിറ്റ്‌സിപാസിന്റെ മറുപടി. തന്റെ കരിയറില്‍ ഇത്തരമൊരു അനുഭവം ആദ്യമാണെന്നും താരം വ്യക്തമാക്കി.
പിന്നീട് കാണികളുടെ സമീപത്തെത്തിയപ്പോള്‍ ആരാണ് ശബ്ദമുണ്ടാക്കിയതെന്നു സിറ്റ്‌സിപാസ് ചോദിക്കുന്നു. മറ്റൊരാള്‍ ശബ്ദമുണ്ടാക്കിയെ സ്ത്രീയെ കാണിച്ചു കൊടുത്തു. ഈ വനിതയെ സ്റ്റേഡിയത്തില്‍ നിന്നു പുറത്താക്കണെമെന്നു താരം അമ്പയറോടു ആവശ്യപ്പെട്ടു.
സംഭവത്തിൽ ശബ്ദമുണ്ടാക്കിയ വനിത സിറ്റ്സിപാസിനോട് ക്ഷമ ചോദിച്ചു. 7-6, 7-6 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം വിജയിച്ച നിലവിലെ ലോക നാലാം നമ്പർ താരം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ