ദുബൈ: ന്യൂസിലന്‍ഡിനെ അട്ടിമറിച്ച് യുഎഇ ക്രിക്കറ്റ് ടീം. രണ്ടാം ടി20 പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് യുഎഇ കിവികളെ ഞെട്ടിച്ചത്. ടെസ്റ്റ് ടീമിനെ അവർ സ്വന്തമാക്കുന്ന ആദ്യ ജയം കൂടിയാണിത്.
ഇതോടെ ഇന്നു നടക്കുന്ന മൂന്നാം പോരാട്ടം ഫൈനല്‍ ആയി മാറും. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ന്യൂസിലന്‍ഡിന്റെ യുഎഇ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം.
ആദ്യ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് പരമ്പര ഉറപ്പിക്കാനായിരുന്നു രണ്ടാം പോരിനു ഇറങ്ങിയത്. എന്നാല്‍ അവര്‍ക്ക് കാലിടറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി. വെറും 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു യുഎഇ വിജയം പിടിച്ചു.
29 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 55 റണ്‍സ് വാരിയ ക്യാപ്റ്റന്‍ മുഹമ്മദ് വാസിമിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് അവരുടെ ജയം അനായാസമാക്കിയത്. 29 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്നു ആസിഫ് ഖാന്‍ ജയം ഉറപ്പിച്ചു. ജയം തൊടുമ്പോള്‍ 12 പന്തില്‍ 12 റണ്‍സുമായി ബാസില്‍ ഹമീദും ക്രീസുണ്ടായിരുന്നു.
21 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 25 റണ്‍സെടുത്ത വൃത്ത്യ അരവിന്ദും യുഎഇക്കായി തിളങ്ങി. ഓപ്പണര്‍ ആര്യാന്‍ഷ് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി.
കിവികള്‍ക്കായി ക്യാപ്റ്റന്‍ ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍, കെയ്ല്‍ ജാമിസന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി മധ്യനിരയില്‍ മാര്‍ക് ചാപ്മാന്‍ നേടിയ അര്‍ധ സെഞ്ച്വറിയാണ് കരുത്തായത്. താരം 46 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 63 റണ്‍സെടുത്തു. ഓപ്പണര്‍ ചാഡ് ബൗസ് രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സെടുത്തു. ജെയിംസ് നീഷവും 21 റണ്‍സെടുത്തു. മറ്റൊരാളും രണ്ടക്കം കടന്നില്ല.
യുഎഇക്കായി ആയാന്‍ അഫ്‌സല്‍ ഖാന്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു കിവികളെ തകര്‍ത്തു. കളിയിലെ താരവും അഫ്‌സല്‍ ഖാന്‍ തന്നെ. മുഹമ്മദ് ജവാദുള്ള രണ്ട് വിക്കറ്റ് വീഴ്ത്തി. അലി നസീര്‍, സഹൂര്‍ ഖാന്‍, മുഹമ്മദ് ഫറാസുദ്ദീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ