പാരിസ്: അടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിനെ ഇതിഹാസ താരം തിയറി ഹെൻറി പരിശീലിപ്പിക്കും. പാരിസ് ഒളിംപിക്‌സിനുള്ള അണ്ടര്‍ 21 ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായാണ് ഹെൻറിയെ നിയമിച്ചത്.
മുന്‍ ആഴ്‌സണല്‍ സൂപ്പര്‍ താരമായ ഹെൻറി സില്‍വയന്‍ റിപോളിന്റെ പകരക്കാരനായാണ് സ്ഥാനമേല്‍ക്കുന്നത്. ഒളിംപിക്‌സില്‍ സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയായിരിക്കും ഫ്രാന്‍സിന്റെ നായകന്‍. മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് ടീമില്‍ അംഗമാകാന്‍ അവസരമുണ്ട്.
ഫ്രാന്‍സിന്റെ അണ്ടര്‍ 21 പരിശീലകന്‍ എന്ന നിലയില്‍ അടുത്ത മാസം ഡെന്‍മാര്‍ക്കുമായാണ് ഹെൻറിയുടെ ആദ്യ പരീക്ഷണം. നാല് ദിവസത്തിനുള്ളില്‍ അണ്ടര്‍ 21 യൂറോ കപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ടീം സ്ലോവാനിയേയും നേരിടും.
ഖത്തര്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിന്റെ അസിസ്റ്റന്റ് കോച്ചായി ഹെൻറി പ്രവര്‍ത്തിച്ചിരുന്നു. 2018ലെ ലോകകപ്പിലും ഹെന്റി ബെല്‍ജിയത്തിന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിരുന്നു. ടീം അന്ന് മൂന്നാം സ്ഥാനവുമായാണ് മടങ്ങിയത്.
മൂന്ന് മാസത്തോളം ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോയുടെ പരിശീലകനായിരുന്നു ഹെൻറി. പിന്നീട് അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ മോണ്ട്‌റിയല്‍ ഇംപാക്ടിന്റെ പരിശീലകനുമായി. ആഴ്‌സണല്‍ യൂത്ത് ടീമിന്റെ കോച്ചായും മുന്‍ താരം പ്രവര്‍ത്തിച്ചിരുന്നു.
1998ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലും 2000ത്തില്‍ യൂറോ കപ്പ് നേടിയ സംഘത്തിലും അംഗമായിരുന്നു മുന്നേറ്റക്കാരനായ ഹെൻറി. ഫ്രാന്‍സിനായി 123 മത്സരങ്ങളില്‍ നിന്നു 51 ഗോളുകള്‍ നേടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ