ബംഗളൂരു: വീരേന്ദര്‍ സെവാഗിനു ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരമാണ് കരുണ്‍ നായര്‍. പക്ഷേ അതിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജേഴ്‌സി അധികം അണിയാന്‍ താരത്തിനു യോഗമുണ്ടായില്ല. ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് വീണ്ടുമെത്തുകയാണ് താരം.
മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20 പോരാട്ടത്തില്‍ വെറും 40 പന്തില്‍ സെഞ്ച്വറിയടിച്ചു താരം കത്തുന്ന ഫോമില്‍. മൈസുരു വാരിയേഴ്‌സിനായാണ് താരം മിന്നും ഫോമില്‍ ബാറ്റ് വീശിയത്. ഗുല്‍ബര്‍ഗ മിസ്റ്റിക്‌സിനെതിരായ സെമി പോരാട്ടത്തിലാണ് താരത്തിന്റെ പ്രകടനം. ടീമിന്റെ ക്യാപ്റ്റനും കരുണാണ്.
മത്സരത്തില്‍ ആകെ 42 പന്തില്‍ 107 റണ്‍സാണ് താരം കണ്ടെത്തിയത്. ഏഴ് ഫോറും ഒന്‍പത് കൂറ്റന്‍ സിക്‌സുകളും കരുണിന്റെ ബാറ്റില്‍ നിന്നു പറന്നു. കരുണ്‍ പുറത്താകാതെ നിന്നു. കരുണിന്റെ കരുത്തില്‍ മൈസുരു രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 248 റണ്‍സ് അടിച്ചെടുത്തു. ഗുല്‍ബര്‍ഗ ശക്തമായി തിരിച്ചടിച്ചെങ്കിലും എട്ട് വിക്കറ്റിനു 212 റണ്‍സില്‍ അവസാനിച്ചു. 36 റണ്‍സ് ജയത്തോടെ മൈസുരു ഫൈനലിലേക്ക് മുന്നേറി.
ഇംഗ്ലണ്ടിനെതിരെ 2016ലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ച്വറി കണ്ടെത്തിയത്. സെവാഗിനു ശേഷം ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ താരം. 303 റണ്‍സെടുത്ത് അന്ന് താരം പുറത്താകാതെ നിന്നു. എന്നാല്‍ താരം പിന്നീട് വിസ്മൃതിയിലായി. ഐപിഎല്ലിലും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ താരത്തിനു സാധിച്ചില്ല.
ആറ് ടെസ്റ്റുകളാണ് പിന്നീട് കളിച്ചത്. 374 റണ്‍സാണ് സമ്പാദ്യം. രണ്ട് ഏകദിനങ്ങളും താരം ഇന്ത്യക്കായി കളിച്ചു. 2017ല്‍ ഓസ്‌ട്രേലിയക്കെതിരായണ് അവസാന ടെസ്റ്റ്. രണ്ട് ഏകദിനത്തില്‍ നിന്നു 46 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 39 റണ്‍സ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ