സൂറത്ത്:ലെജന്‍ഡ് ലീഗ് ടി20 ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്. ഇന്ത്യാ ക്യാപ്പിറ്റല്‍സും ഗുജറാത്ത് ജയന്റ്സും തമ്മിലുള്ള എലിമിനേറ്റര്‍ മല്‍സരത്തിനിടെയായിരുന്നു ഇരുവരും കൊമ്പുകോര്‍ത്തത്.
മത്സരത്തിനിടെ ഗംഭീര്‍ ബാറ്റ് ചെയ്യുന്നതിനിടെ ശ്രീശാന്ത് അടുത്തെത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഗംഭീറിനോടു ചൂടായി തട്ടിക്കയറുകയും അടുത്തേക്കു വരികയും ചെയ്യാന്‍ ശ്രമിച്ച ശ്രീയെ സഹതാരങ്ങള്‍ പലരും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.
ഗംഭീര്‍ ബാറ്റ് ചെയ്യവെയായിരുന്നു ഫീല്‍ഡ് ചെയ്തു കൊണ്ടിരുന്ന ശ്രീ തട്ടിക്കയറിയത്. മത്സരത്തില്‍ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഇരുവരും തമ്മില്‍ ഉരസല്‍ തുടങ്ങിയിരുന്നു. ഗുജറാത്ത് ബൗളറുമായി ഗംഭീര്‍ എന്തോ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെയാണ് ഇതു കണ്ടു കൊണ്ട് സമീപത്തു നിന്ന ശ്രീശാന്തിന്റെ നിയന്ത്രണം വിട്ടത്.
ഇപ്പോള്‍ ഗംഭിറിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. മത്സരത്തിന് ശേഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ശ്രീശാന്ത് ഗംഭീറിനെ രംഗത്തെത്തിയത്. മിസ്റ്റര്‍ ഫൈറ്റര്‍ എന്ന് ഗംഭീറിനെ വിശേഷിപ്പിച്ച ശ്രീശാന്ത്, സഹതാരങ്ങളുമായി എപ്പോഴും വഴക്കിടുന്ന ഒരാളാണ് ഗംഭീറെന്നും ഒരു കാരണവുമില്ലാതെ വീരു ഭായ് (വീരേന്ദര്‍ സെവാഗ്) ഉള്‍പ്പെടെയുള്ള സ്വന്തം സീനിയര്‍ കളിക്കാരെ പോലും ബഹുമാനിക്കാത്തയാളാണെന്നും പറഞ്ഞു.
''ഇന്നത്തെ കളിക്കിടയിലും അതുതന്നെയാണ് സംഭവിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ അദ്ദേഹം ഒരിക്കലും പറയാന്‍ പാടില്ലാത്ത അത്രയും മോശമായ ഒരു വാക്ക് എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. കാര്യങ്ങള്‍ പറഞ്ഞ് ശരിയാക്കാന്‍ നോക്കുകയായിരുന്നു. മിസ്റ്റര്‍ ഗൗതി എന്താണ് ചെയ്തത് എന്ന് വൈകാതെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാനാകും. അദ്ദേഹം ഉപയോഗിച്ച വാക്കുകളും ഒരു ക്രിക്കറ്റ് മൈതാനത്ത് പറഞ്ഞ കാര്യങ്ങളും അംഗീകരിക്കാനാകാത്തതാണ്. എന്റെ കുടുംബവും മറ്റെല്ലാവരും ഒരുപാട് കാര്യങ്ങള്‍ സഹിച്ചു. നിങ്ങളുടെ പിന്തുണയോടെയാണ് ഞാന്‍ പോരാടിയത്. ഇപ്പോള്‍ ഒരു കാര്യവുമില്ലാതെ ആളുകള്‍ എന്നെ മോശപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെ അറിയിക്കും.'' - ശ്രീശാന്ത് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ