ദുബൈ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയെ വീഴ്ത്തിയതിന്റെ ആഘോഷത്തിലാണ് പാകിസ്ഥാന്‍. മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയമാണ് പാക് ടീം സ്വന്തമാക്കിയത്. ഇന്ത്യ 259 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 263 റണ്‍സെടുത്താണ് വിജയം പിടിച്ചത്.
മത്സരത്തിലെ ഇന്ത്യന്‍ താരത്തിന്റെ ഔട്ടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇന്ത്യക്കായി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ആദര്‍ശ് സിങിന്റെ പുറത്താകലാണ് ശ്രദ്ധേയമായത്.
താരം 80 പന്തില്‍ 62 റണ്‍സെടുത്തു നില്‍ക്കെയാണ് പുറത്തായത്. പാക് സ്പിന്നര്‍ അരാഫത് മിന്ഹാസിന്റെ പന്ത് ആദര്‍ശിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി വിക്കറ്റ് കീപ്പര്‍ക്ക് സമീപത്തേക്ക് നീങ്ങി. പന്ത് കീപ്പര്‍ പിടിച്ചില്ല, പക്ഷേ ആദര്‍ശ് ഔട്ടായി.
എഡ്ജില്‍ തട്ടി പിന്നിലേക്ക് പോയ പന്ത് കീപ്പറുടെ കലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. കൈ കൊണ്ടു പിടിച്ചില്ലെങ്കിലും പന്ത് നിലം തൊടാത്തതിനാല്‍ അംപയര്‍ ഔട്ട് നല്‍കി. പാക് താരങ്ങള്‍ ശക്തമായ അപ്പീലാണ് ചെയ്തത്.
അസാന്‍ അവൈസ് പുറത്താകാതെ നേടിയ സെഞ്ച്വറി (105)യുടെ ബലത്തിലാണ് പാകിസ്ഥാന്‍ അനായാസ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സാദ് ബെയ്ഗ് 68 റണ്‍സെടുത്തു പുറത്താകാതെ പിന്തുണച്ചു. ഓപ്പണര്‍ ഷഹ്‌സൈബ് ഖാന്‍ 63 റണ്‍സ് കണ്ടെത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ