മുംബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ കായിക പുരസ്‌കാരമായ അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്‌വേട്ടക്കാരില്‍ ഒന്നാമനായി. ലീഗ് റൗണ്ടിലെ ആദ്യ നാലു മത്സരങ്ങളില്‍ പുറത്ത് ഇരുന്ന ഷമി, പിന്നീടുള്ള മത്സരങ്ങളില്‍ ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തി.
അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിസിസിഐയുടെ ഇടപെടല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കായിക ലോകത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന ആദരവാണ് അര്‍ജുന അവാര്‍ഡ്. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്.
ഈ വര്‍ഷത്തെ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌കാര ജേതാക്കളെ കണ്ടെത്താനായി കായിക മന്ത്രാലയം 12 അംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറാണ് സമിതി അധ്യക്ഷന്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ