ഏക ടെസ്റ്റില്‍ കൂറ്റന്‍ ജയം ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ട് പതറുന്നു

292 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യക്ക് 478 റണ്‍സാണ് ആകെ ലീഡ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 479 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം വച്ചു. രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനം അതേ സ്‌കോറില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 136 റണ്‍സില്‍ അവസാനിച്ചിരുന്നു. 292 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ 478 റൺസ് ലീഡാണ് ആകെ സ്വന്തമാക്കിയത്.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന പരിതാപകര സ്ഥിതിയിലാണ് ഇംഗ്ലണ്ട്. പൂജ വസ്ത്രാകര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രേണുക സിങ്, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (44), പൂജ വസ്ത്രാകറുമായിരുന്നു (17) ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ മികച്ച രീതിയില്‍ തുടങ്ങിയ ശേഷം ഇന്ത്യ പതറിയിരുന്നു. 133 റണ്‍സിനെ ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഏഴാം വിക്കറ്റില്‍ ഹര്‍മന്‍പ്രീതും പൂജയും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഷെഫാലി വര്‍മ (33), സ്മൃതി മന്ധാന (26) എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് തുടരെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യസ്തിക ഭാട്ടിയ (9), ജെമിമ റോഡ്രിഗസ് (27), ദീപ്തി ശര്‍മ (20), സ്‌നേഹ് റാണ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 

ഇംഗ്ലണ്ടനായി ചാര്‍ലി ഡീന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സോഫി എക്ലസ്‌റ്റോണിനാണ് ശേഷിച്ച രണ്ട് വിക്കറ്റുകള്‍. 

ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത ദീപ്തി ശര്‍മയുടെ മികവാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. 59 റണ്‍സെടുത്ത നാറ്റ് സീവര്‍ മാത്രമാണ് ചെറുത്തു നിന്നത്. മറ്റൊരാള്‍ക്കും കാര്യമായി തിളങ്ങാനായില്ല. 

5.3 ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ പിഴുതത്. നാലോവറുകള്‍ മെയ്ഡനായിരുന്നു. സ്‌നേഹ് റാണ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. രേണുക സിങ്, പൂജ വസ്ത്രാകര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

നേരത്തെ സതീഷ് ശുഭ (69), ജെമിമ റോഡ്രിഗസ് (68), യസ്തിക ഭാട്ടിയ (66), ദീപ്തി ശര്‍മ (67) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (49) തിളങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com