ജൊഹന്നാസ്ബര്‍ഗ്: മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും ഓപ്പണറുമായ ഡീന്‍ എല്‍ഗാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നു. വരാനിരിക്കുന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം താരം വിരമിക്കുമെന്നു ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വ്യക്തമാക്കി.
'ക്രിക്കറ്റ് കളിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ആത്യന്തിക ലക്ഷ്യവും. കഴിഞ്ഞ 12 വര്‍ഷമായി എനിക്ക് അതിനു അവസരം കിട്ടി എന്നതു തന്നെ എന്റെ വന്യമായ സ്വപ്‌നങ്ങൾക്ക് അപ്പുറത്തുള്ള കാര്യമായിരുന്നു. അവിശ്വസനീയ യാത്ര'- എല്‍ഗാര്‍ വ്യക്തമാക്കി.
രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോര്. ഇതിലെ രണ്ട് മത്സരങ്ങളും കളിച്ചാല്‍ താരം ആകെ കളിച്ച ടെസ്റ്റുകളുടെ എണ്ണം 86 ആകും. നിലവില്‍ 84 ടെസ്റ്റുകളാണ് താരം കളിച്ചത്.
5146 റണ്‍സ് നേടി. 13 സെഞ്ച്വറികളും 23 അര്‍ധ സെഞ്ച്വറികളും അടിച്ചു. 199 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എട്ട് ഏകദിനങ്ങളും കളിച്ചു. 104 റണ്‍സ് നേടി. 42 ഉയര്‍ന്ന സ്‌കോര്‍.
ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ എല്‍ഗാര്‍ എട്ടാം സ്ഥാനത്തു നില്‍ക്കുന്നു. ടെസ്റ്റില്‍ 5000 റണ്‍സ് പിന്നിട്ട എട്ട് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരില്‍ ഒരാളും എല്‍ഗാര്‍ തന്നെ.
ഈ മാസം 26 മുതല്‍ 30 വരെയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാം പോരാട്ടം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ നടക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ