എല്‍ഗാറിന്റെ പ്രതിരോധം പൊളിച്ച് ശാര്‍ദുല്‍; ലീഡ് 100 കടത്തി ദക്ഷിണാഫ്രിക്ക

ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന എല്‍ഗാര്‍ 185 റണ്‍സെടുത്തു മടങ്ങി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ ഒടുവില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി. രണ്ട് ദിവസമായി ഇന്ത്യക്കെതിരെ കടുത്ത പ്രതിരോധമാണ് താരം തീര്‍ത്തത്. നിലവില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയില്‍. പ്രോട്ടീസ് ലീഡ് 139ല്‍ എത്തി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ല്‍ അവസാനിപ്പിച്ചാണ് അവര്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്. 

ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന എല്‍ഗാര്‍ 185 റണ്‍സെടുത്തു മടങ്ങി. ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് എല്‍ഗാറിന്റെ മടക്കം. കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുകയാണ് എല്‍ഗാര്‍. 

മാര്‍ക്കോ ജാന്‍സന്‍ അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നു. താരം നിലവില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. ജെറാള്‍ഡ് കോറ്റ്‌സി (12) യാണ് ഒപ്പം. 

എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡെ സോര്‍സി (28), കീഗന്‍ പീറ്റേഴ്സന്‍ (2), ഡേവിഡ് ബെഡ്ങ്ഹാം (56), കെയ്ല്‍ വെരെയ്ന്‍ (4) എന്നിവരാണ് പുറത്തായത്.

ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഒന്നാം ഇന്നിങ്സ് ആദ്യം തുടങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്‌സിന്റെ ബലത്തിലാണ് 245 റണ്‍സെടുത്തത്. 

രണ്ടാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ( 22 പന്തില്‍ നിന്ന് 5) കൂട്ടുപിടിച്ചാണ് രാഹുല്‍ സ്‌കോറിങ് വേഗം കൂട്ടിയത്. എന്നാല്‍ സിറാജിനെ ജെറാള്‍ഡ് പുറത്താക്കിയയോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണ എട്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. സെഞ്ച്വറി ഇന്നിങ്‌സിന് ശേഷം നാന്ദ്രെ ബര്‍ഗര്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു. 

ഇന്നലെ റബാഡയുടെ ബൗളിങ് മികവിനു മുന്‍പില്‍ ഇന്ത്യക്ക് അടിപതറുകയായിരുന്നു. അഞ്ച് വിക്കറ്റാണ് റബാഡ നേടിയത്.  പുറത്താകാതെ 70 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. 

ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. രോഹിത് ശര്‍മയാണ്(14 പന്തില്‍ അഞ്ച് റണ്‍സ്) ആദ്യം പുറത്തായത്. പിന്നാലെ യശസ്വി ജയ്ശ്വാളും(37 പന്തില്‍ 17 റണ്‍സ്) ഗില്ലും (12 പന്തില്‍ രണ്ട് റണ്‍സ്) മടങ്ങി. 50 പന്തില്‍ 31 റണ്‍സെടുത്ത ശ്രേയസ് അയ്യരെ റബാഡ തന്നെ പുറത്താക്കി.

11 പന്തില്‍ എട്ടുറണ്‍സെടുത്തുനില്‍ക്കേ രവിചന്ദ്ര അശ്വിനെയും റബാഡ മടക്കി. 33 പന്തില്‍നിന്ന് 24 റണ്‍സെടുത്ത ശര്‍ദുല്‍ ഠാക്കൂറും റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗറിന് ക്യാച്ച് നല്‍കി മടങ്ങി. 19 പന്തില്‍നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുമ്രയും മടങ്ങി. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്. മാര്‍ക്കോ ജാന്‍സന് ഒരു വിക്കറ്റുമുണ്ട്.

ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ താക്കൂറിനെ കൂട്ടിപിടിച്ച് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നാന്ദ്രെ ബര്‍ഗര്‍ രണ്ടു വിക്കറ്റും മാര്‍ക്കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി. മഴ തടസപ്പെടുത്തിയ ഒന്നാം ദിനത്തില്‍ 54.3 ഓവര്‍ മാത്രമാണ് എറിയാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com