ഒടുവിൽ, ഏകനായി പൊരുതിയ കോഹ്‍ലിയും വീണു! സെഞ്ചൂറിയനിൽ ഇന്ത്യക്ക് ഇന്നിങ്‌സ് തോല്‍വി

163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത് വെറും 131 റണ്‍സ് മാത്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യന്‍ തോല്‍വി. 

163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത് വെറും 131 റണ്‍സ് മാത്രം. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ല്‍ അവസാനിപ്പിച്ചാണ് അവര്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്.  

രണ്ടാം ഇന്നിങ്‌സില്‍ ക്രീസില്‍ ഉറച്ചു നിന്നു പൊരുതാന്‍ വിരാട് കോഹ്‌ലി ഒഴികെ ഒരാളും ആര്‍ജവം കാണിച്ചില്ല. 82 പന്തില്‍ 76 റണ്‍സെടുത്ത കോഹ്‌ലി 12 ഫോറുകളും ഒരു സിക്‌സും പറത്തി. കോഹ്‌ലി കൂടി പൊരുതിയില്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും കടക്കില്ലായിരുന്നു. വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയുടെ വലിയ നാണക്കേടാണ് നേരിട്ടത്. പത്താം വിക്കറ്റായി മടങ്ങിയത് കോഹ്‌ലി തന്നെ. 

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് 96 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. ഏഴാം വിക്കറ്റ് 105ലും എട്ടാം വിക്കറ്റ് 113ലും വീണു. ഒന്‍പതാം വിക്കറ്റ് 121 റണ്‍സിലും നഷ്ടമായി. പത്താം വിക്കറ്റ് 131 റണ്‍സിലും അവസാനിച്ചു. ഇന്നിങ്‌സിനു തിരശ്ശീല വീഴുമ്പോള്‍ പ്രസിദ്ധ് കൃഷ്ണ പുറത്താകാതെ നിന്നു. 

കോഹ്‌ലിക്ക് പുറമെ 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ മാത്രമാണ് പിടിച്ചു നിന്നത്. മറ്റൊരാളും രണ്ടക്കം കടന്നില്ല. 

രോഹിത് ശര്‍മ (0), യശസ്വി ജയ്‌സ്വാള്‍ (5), ശ്രേയസ് അയ്യര്‍ (6), കെഎല്‍ രാഹുല്‍ (4), ആര്‍ അശ്വിന്‍ (0), ശാര്‍ദുല്‍ ഠാക്കൂര്‍ (2), ജസ്പ്രിത് ബുമ്ര (0) എന്നിവരെല്ലാം അതിവേഗം തന്നെ മടങ്ങി. 

ദക്ഷിണാഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ നാല് വിക്കറ്റുകള്‍ നേടി. മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. കഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു. ബുമ്ര റണ്ണൗട്ടായി മടങ്ങി. നാന്ദ്രെ ബര്‍ഗര്‍ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമാക്കി. ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്ത താരം ആകെ ഏഴ് വിക്കറ്റുകള്‍ നേടി. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ഡീന്‍ എല്‍ഗാര്‍ സെഞ്ച്വറി നേടി മുന്നില്‍ നിന്നു നയിച്ചു. ജാന്‍സന്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു.  

ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന എല്‍ഗാര്‍ 185 റണ്‍സെടുത്തു മടങ്ങി. ഠാക്കൂറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിനു പിടി നല്‍കിയാണ് എല്‍ഗാറിന്റെ മടക്കം. കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുകയാണ് എല്‍ഗാര്‍. 

എയ്ഡന്‍ മാര്‍ക്രം (5), ടോണി ഡെ സോര്‍സി (28), കീഗന്‍ പീറ്റേഴ്സന്‍ (2), ഡേവിഡ് ബെഡ്ങ്ഹാം (56), കെയ്ല്‍ വെരെയ്ന്‍ (4), ജെറാള്‍ഡ് കോറ്റ്‌സി (19) കഗിസോ റബാഡ (1), നാന്ദ്രെ ബര്‍ഗര്‍ (0)  എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ ടെംബ ബവുമ ബാറ്റിങിനു ഇറങ്ങിയില്ല. 

ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര നാല് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ശാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഒന്നാം ഇന്നിങ്സ് ആദ്യം തുടങ്ങിയ ഇന്ത്യ കെ എല്‍ രാഹുലിന്റെ (137 പന്തില്‍ 101 റണ്‍സ്) ഇന്നിങ്‌സിന്റെ ബലത്തിലാണ് 245 റണ്‍സെടുത്തത്. 

രണ്ടാം ദിനമായ ഇന്നലെ മത്സരം ആരംഭിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ( 22 പന്തില്‍ നിന്ന് 5) കൂട്ടുപിടിച്ചാണ് രാഹുല്‍ സ്‌കോറിങ് വേഗം കൂട്ടിയത്. എന്നാല്‍ സിറാജിനെ ജെറാള്‍ഡ് പുറത്താക്കിയയോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി.

ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് കൃഷ്ണ എട്ട് പന്ത് നേരിട്ടെങ്കിലും റണ്‍സൊന്നും നേടാനായില്ല. സെഞ്ച്വറി ഇന്നിങ്‌സിന് ശേഷം നാന്ദ്രെ ബര്‍ഗര്‍ കെഎല്‍ രാഹുലിനെ പുറത്താക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സും അവസാനിച്ചു. 

ഇന്നലെ റബാഡയുടെ ബൗളിങ് മികവിനു മുന്‍പില്‍ ഇന്ത്യക്ക് അടിപതറുകയായിരുന്നു. അഞ്ച് വിക്കറ്റാണ് റബാഡ നേടിയത്.  പുറത്താകാതെ 70 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ ചെറുത്തുനില്‍പ്പാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. 

ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ച നേരിട്ടു. രോഹിത് ശര്‍മയാണ്(14 പന്തില്‍ അഞ്ച് റണ്‍സ്) ആദ്യം പുറത്തായത്. പിന്നാലെ യശസ്വി ജയ്ശ്വാളും(37 പന്തില്‍ 17 റണ്‍സ്) ഗില്ലും (12 പന്തില്‍ രണ്ട് റണ്‍സ്) മടങ്ങി. 50 പന്തില്‍ 31 റണ്‍സെടുത്ത ശ്രേയസ് അയ്യരെ റബാഡ തന്നെ പുറത്താക്കി.

11 പന്തില്‍ എട്ടുറണ്‍സെടുത്തുനില്‍ക്കേ രവിചന്ദ്ര അശ്വിനെയും റബാഡ മടക്കി. 33 പന്തില്‍നിന്ന് 24 റണ്‍സെടുത്ത ശര്‍ദുല്‍ ഠാക്കൂറും റബാദയുടെ പന്തില്‍ ഡീന്‍ എല്‍ഗറിന് ക്യാച്ച് നല്‍കി മടങ്ങി. 19 പന്തില്‍നിന്ന് ഒരു റണ്ണെടുത്ത് ജസ്പ്രീത് ബുമ്രയും മടങ്ങി. നാന്ദ്രേ ബര്‍ഗറിനാണ് രണ്ട് വിക്കറ്റ്. മാര്‍ക്കോ ജാന്‍സന് ഒരു വിക്കറ്റുമുണ്ട്.

ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ താക്കൂറിനെ കൂട്ടിപിടിച്ച് രാഹുല്‍ ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നാന്ദ്രെ ബര്‍ഗര്‍ രണ്ടു വിക്കറ്റും മാര്‍ക്കോ യാന്‍സെന്‍ ഒരു വിക്കറ്റും നേടി. മഴ തടസപ്പെടുത്തിയ ഒന്നാം ദിനത്തില്‍ 54.3 ഓവര്‍ മാത്രമാണ് എറിയാനായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com