ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിന്റെ തോൽവി മുതലാക്കാൻ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്കു സാധിച്ചില്ല. ടോട്ടനം ഹോട്സ്പറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ അവർ ഒറ്റ ഗോളിന് തോൽവി വഴങ്ങി. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ ടോട്ടനം പത്ത് പേരായി ചുരുങ്ങിയിട്ടും സമനില പിടിക്കാനും സിറ്റിക്ക് സാധിച്ചില്ല.
പോയിന്റ് പട്ടികയിൽ ആഴ്സണൽ 50 പോയിന്റുമായി ഒന്നാം സ്ഥാനത്തും സിറ്റി 45 പോയിന്റുമായി രണ്ടാം സ്ഥാനത്തും. ജയിച്ചിരുന്നെങ്കിൽ പോയിന്റ് വ്യത്യാസം രണ്ടായി കുറയ്ക്കാൻ പെപ് ഗെർഡിയോളയ്ക്കും സംഘത്തിനും സാധിക്കുമായിരുന്നു. ജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ടോട്ടനം അഞ്ചാം സ്ഥാനത്ത്.
കളിയുടെ 15ാം മിനിറ്റിൽ തന്നെ ടോട്ടനം ലീഡെടുത്തു. ഹാരി കെയ്നാണ് വല ചലിപ്പിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രിയുടെ പിഴവിൽ നിന്നായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി. കെയ്ൻ ഈ ഗോളോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറുകയും ചെയ്തു.
നിരവധി അവസരങ്ങൾ ടോട്ടനം സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താൻ അവർക്ക് ആയില്ല. മറുവശത്ത് റിയാദ് മഹ്രസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇതായിരുന്നു കളിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ അവസരം. 87ാം മിനിറ്റിൽ ടോട്ടനം ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയ ടീമിന് മത്സരത്തിന്റെ അവസാന ഘട്ടങ്ങൾ ദുഷ്കരമാക്കി. എന്നിട്ടും അവസാന വിസിൽ വരെ ടോട്ടനം പിടിച്ചു നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ