സിഡ്നി: താൻ പാർക്കിൻസൺസ് രോഗത്തിന്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം അലൻ ബോർഡർ. ഏഴ് വർഷമായി ഇതിഹാസ താരം രോഗത്തിന്റെ പിടിയിലാണ്. എന്നാൽ ഇതെക്കുറിച്ച് ഇപ്പോഴാണ് ബോർഡർ വെളിപ്പെടുത്തുന്നത്.
'രോഗ വിവരം സ്വകാര്യമായിരിക്കാൻ ഇത്രയും കാലം ഞാൻ ആഗ്രഹിച്ചു. എന്നാൽ ഇനി അധികകാലം അതിനു സാധിക്കില്ല. ഈ മാസം എനിക്ക് 68 വയസ് തികയും. 80 വയസ് വരെ ആയുസ് നീട്ടിക്കിട്ടിയാൽ തന്നെ വലിയ അത്ഭുതമായിരിക്കും എന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്'- ബോർഡർ വ്യക്തമാക്കി. താൻ പതിയെ മടങ്ങുകയാണെന്നും അദ്ദേഹം ഒരു ഓസ്ട്രേലിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് പാർക്കിൻസൺസ്. മെല്ലെ, മെല്ലെ മരണം കീഴടക്കുന്ന രോഗമെന്നാണ് ഇതിനെ വിലയിരുത്തുന്നത്.
ഓസ്ട്രേലിയൻ ക്രിക്കറ്റ് സംഭാവന ചെയ്ത എക്കാലത്തേയും മികച്ച താരമാണ് ബോർഡർ. ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള വാർഷിക പുരസ്കാരം ബോർഡറുടെ പേരിലാണ്. അലൻ ബോർഡർ മെഡൽ. അദ്ദേഹത്തിനുള്ള ആദരമെന്ന നിലയിലാണ് ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പോരാട്ടത്തിന് ബോർഡർ- ഗാവസ്കർ ട്രോഫി എന്ന പേരിട്ടതും.
മുൻ ക്യാപ്റ്റൻ കൂടിയായ ബോർഡർ ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് തൊട്ട ആദ്യ ബാറ്ററാണ്. 156 ടെസ്റ്റുകൾ ഓസീസിനായി അദ്ദേഹം കളിച്ചു. 11,174 റൺസും നേടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ