സ്റ്റോക്സിന്റെ മറ്റൊരു അവിസ്മരണീയ ഇന്നിങ്സ് കൂടി... ഇംഗ്ലണ്ട് പൊരുതി വീണു; ആഷസില്‍ രണ്ടാം ജയവുമായി ഓസ്‌ട്രേലിയ

214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല സെഞ്ച്വറിയുമായി സ്റ്റോക്‌സ് പൊരുതിയെങ്കിലും അന്തിമ വിജയം ഓസ്‌ട്രേലിയക്ക് തന്നെ
പുറത്തായ സ്റ്റോക്സിനെ ആശ്വസിപ്പിക്കുന്ന സ്മിത്ത്/ ട്വിറ്റർ
പുറത്തായ സ്റ്റോക്സിനെ ആശ്വസിപ്പിക്കുന്ന സ്മിത്ത്/ ട്വിറ്റർ

ലണ്ടന്‍: ലോര്‍ഡ്‌സില്‍ ബെന്‍ സ്‌റ്റോക്‌സ് അവസാനം വരെ പൊരുതി. പക്ഷേ വിധി കാത്തുവച്ചത് തോല്‍വി തന്നെയായിരുന്നു. ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. 371 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ പോരാട്ടം 327 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സിനാണ് ഓസ്‌ട്രേലിയ വിജയം പിടിച്ചത്.

214 പന്തുകള്‍ നേരിട്ടു 155 റണ്‍സ് അടിച്ച് ഉജ്ജ്വല സെഞ്ച്വറിയുമായി സ്റ്റോക്‌സ് പൊരുതിയെങ്കിലും അന്തിമ വിജയം ഓസ്‌ട്രേലിയക്ക് തന്നെ. ഒന്‍പത് വീതം സിക്‌സും ഫോറും സഹിതമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ സമ്മോഹനമായ മറ്റൊരു ഐതിഹാസിക ഇന്നിങ്‌സ്. 

ഓപ്പണര്‍ ബെന്‍ ഡുക്കറ്റും ടീം സ്‌കോറിലേക്ക് നിര്‍ണായക പങ്കു വഹിച്ചു. താരം 83 റണ്‍സെടുത്തു താരം മടങ്ങി. 

അഞ്ചാം ദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് പുനരാരംഭിച്ചത്. ആറ് വിക്കറ്റുകളാണ് അവര്‍ക്ക് ശേഷിച്ചത്. ബെന്‍ സ്റ്റോക്‌സ് ക്രീസിലുള്ളതായിരുന്നു ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം. 

അതു സാധൂകരിക്കുന്ന തരത്തില്‍ താരം ബാറ്റ് വീശിയെങ്കിലും വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അഞ്ചാം ദിനത്തില്‍ കരുത്തോടെ ബാറ്റേന്തിയ സ്‌റ്റോക്‌സ്- ഡുക്കറ്റ് സഖ്യം 132 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഡുക്കറ്റ് മടങ്ങും വരെ കളി ഇംഗ്ലണ്ട് പക്ഷത്തായിരുന്നു. 

താരം മടങ്ങിയതിനു പി സ്റ്റോക്‌സ് ഗിയര്‍ മാറ്റി. പരമാവധി വേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ തുനിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ വിജയ ലക്ഷ്യം കുറഞ്ഞു. ഡുക്കറ്റിനു പകരക്കാരനായി ജോണി ബെയര്‍സ്‌റ്റോയ്ക്കു കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. താരം 10 റണ്‍സുമായി മടങ്ങി. പിന്നാലെ വന്ന സ്റ്റുവര്‍ട്ട് ബ്രോഡ് ചെറുത്തു നില്‍പ്പ് തുടര്‍ന്നതു അവരുടെ പോരാട്ടത്തില്‍ നിര്‍ണായകമായി. 

സ്റ്റോക്‌സിനൊപ്പം 108 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ബ്രോഡിനു സാധിച്ചു. സ്‌കോര്‍ 301ല്‍ എത്തിയപ്പോള്‍ സ്‌റ്റോക്‌സ് വീണു. ഹെയ്‌സല്‍വുഡാണ് ഓസീസിനെ കളിയിലേക്ക് മടക്കി കൊണ്ടു വന്നത്. പിന്നാലെ പൊരുതി നിന്ന ബ്രോഡിനേയും ഓസീസ് മടക്കി. താരം 11 റണ്‍സെടുത്തു. താരത്തേയും ഹെയ്‌സല്‍വുഡ് തന്നെ പുറത്താക്കി.

പത്താം വിക്കറ്റായി വീണ ജോഷ് ടംഗ് പൊരുതിയതും അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്ക് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കി ഇംഗ്ലണ്ടിന്റെ പോരാട്ടത്തിനു തിരശ്ശീലയിട്ടു. 

സാക് ക്രൗളി (മൂന്ന്), ഒല്ലി പോപ്പ് (മൂന്ന്), ജോ റൂട്ട് (18), ഹാരി ബ്രൂക് (നാല്), ഒല്ലി റോബിന്‍സന്‍ (ഒന്ന്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി മാറി. മൂന്ന് റണ്‍സുമായി ആന്‍ഡേഴ്‌സന്‍ പുറത്താകാതെ നിന്നു. 

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കാമറൂണ്‍ ഗ്രീന്‍ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി. 

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സ് പോരാട്ടം 279 റണ്‍സില്‍ അവസാനിച്ചു. 91 റണ്‍സിന്റെ ലീഡുമായാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. മധ്യനിര മുതല്‍ വാലറ്റം വരെയുള്ള ഓസീസ് താരങ്ങളെ അധികം ക്രീസില്‍ നിര്‍ത്താതെ നാലാം ദിനത്തിലെ ആദ്യ രണ്ട് സെഷനുകളില്‍ തന്നെ  ഇംഗ്ലണ്ട് കൂടാരം കയറ്റുകയായിരുന്നു. 77 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയാണ് ടോപ് സ്‌കോറര്‍. 

ഡേവിഡ് വാര്‍ണര്‍, മര്‍നസ് ലെബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് എന്നിവരും പൊരുതി. 15 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. വാര്‍ണര്‍ 25 റണ്‍സും ലെബുഷെയ്ന്‍ 30 റണ്‍സും സ്റ്റീവ് സ്മിത്ത് 34 റണ്‍സും കണ്ടെത്തി. അലക്‌സ് കാരി 21 റണ്‍സുമായി മടങ്ങി. കാമറൂണ്‍ ഗ്രീന്‍ 18 റണ്‍സും പാറ്റ് കമ്മിന്‍സ് 11 റണ്‍സും കണ്ടെത്തി.   

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടംഗ്, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com