ലണ്ടൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോ റണ്ണൗട്ടായത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും ക്രിക്കറ്റ് ലോകത്ത് തിരി കൊളുത്തിയിരുന്നു. ഇപ്പോഴിതാ സമാനമായ മറ്റൊരു റണ്ണൗട്ടും ഈ ചർച്ചകൾക്കിടയിലേക്ക് കടന്നു വന്നു. ഈ ഔട്ടും ഇംഗ്ലണ്ടിൽ തന്നെയാണ്. ആഭ്യന്തര പോരാട്ടത്തിനിടെയാണ് സമാന പുറത്താകൽ.
ആഷസ് രണ്ട് ടെസ്റ്റിനിടെയാണ് വിവാദ സംഭവം. പന്ത് ഡെഡ് ബോളാണെന്നു കരുതി ബെയർസ്റ്റോ കളിക്കാതെ ഒഴിഞ്ഞു. പിന്നാലെ താരം ക്രീസിൽ നിന്നു മുന്നോട്ടിറങ്ങി. അടുത്ത നിമിഷം ഓസീസ് കീപ്പർ അലക്സ് ക്യാരി പന്ത് വിക്കറ്റിലെറിഞ്ഞു കൊളിച്ചു. അമ്പയർ ഔട്ടും വിളിച്ചു. അൽപ്പ നേരം ബെയർസ്റ്റോ ക്രീസിൽ അമ്പരന്നു നിന്നെങ്കിലും പിന്നാലെ അദ്ദേഹം ഗ്രൗണ്ടും വിട്ടു.
മങ്കാദിങ് വിവാദത്തിനു സമാന രീതിയിലാണ് ഈ റണ്ണൗട്ടും ചർച്ചയായത്. കളിയുടെ മാന്യത സംബന്ധിച്ച ധാർമിക ചോദ്യങ്ങളാണ് ഈ ഔട്ടിൽ ആരാധകർ മുന്നോട്ടു വച്ചത്. സമാന 'ക്രിക്കറ്റ് സ്പിരിറ്റ്' ചോദ്യങ്ങളാണ് പുതിയ ഔട്ടിലും ആരാധകർ ഉന്നയിക്കുന്നത്.
ഇംഗ്ലണ്ടിലെ ആഭ്യന്തര പോരാട്ടമായ യോർക്‌ഷെയർ പ്രീമിയർ ലീഗ് നോർത്ത് മത്സരത്തിലാണ് സംഭവം. സെസ്സെ ക്രിക്കറ്റ് ക്ലബും യോർക് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് ബെയർസ്റ്റോ എഫക്ട് ഔട്ട്.
സെസ്സെ ബാറ്ററാണ് ഇത്തരത്തിൽ പുറത്തായത്. സഹ താരമായ ഹാൾ അർധ സെഞ്ച്വറി നേടിയപ്പോൾ അഭിനന്ദിക്കാൻ ക്രീസ് വിട്ടിറങ്ങി നോൺ സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടക്കുന്നതിനിടെ റോസിയറാണ് റണ്ണൗട്ടായത്. താരം ക്രീസ് വിട്ടതിനു പിന്നാലെ യോർക് കീപ്പർ സ്റ്റംപിൽ എറിഞ്ഞു കൊളിക്കുകയായിരുന്നു. റോസിയർ ക്രീസിലേക്ക് തിരികെ കയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു മുൻപു തന്നെ താരം റണ്ണൗട്ടായി.
സിംഗിൾ പൂർത്തിയാക്കിയാണ് ഹാൾ അർധ സെഞ്ച്വറി നേടിയത്. പിന്നാലെയാണ് റോസിയർ ഹാളിനെ അഭിനന്ദിക്കാനായി നീങ്ങിയത്. ഫീൽഡർ പന്ത് വിക്കറ്റ് കീപ്പർക്കു കൈമാറുന്നതു കണ്ടാണ് റോസിയർ ക്രീസിലേക്ക് ഓടി കയറാൻ ശ്രമിച്ചത്. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ