കൊച്ചി: മണിപ്പൂരിലെ കലാപങ്ങളിലും സ്്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും രൂക്ഷ പ്രതികരണങ്ങളുമായി ഫുട്‌ബോള്‍ താരങ്ങള്‍. മണിപ്പൂരില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് മലയാളി ഫുട്‌ബോള്‍ താരം സികെ വിനീത് ട്വിറ്ററില്‍ കുറിച്ചു. മണിപ്പൂരില്‍ നിന്നും പുറത്തുവന്ന പുതിയ വീഡിയോ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.
സംഘര്‍ഷാവസ്ഥ തുടരുമ്പോഴും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രാജ്യത്തിന്റെ കാര്യം നോക്കാന്‍ സമയമില്ലെന്നും സി കെ വിനീത് വിമര്‍ശിച്ചു. ''ഇത് അവസാനിപ്പിക്കാന്‍ സാധിക്കില്ലേ? അവരും ഇന്ത്യന്‍ പൗരന്മാരാണ്. മണിപ്പൂര്‍ കണ്ണീരൊഴുക്കുകയാണ്.
ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കുന്ന താരങ്ങളുടെ അടക്കം വീടുകള്‍ ആക്രമണത്തിന് ഇരയായി. താരങ്ങളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. വിനീത് ട്വിറ്ററില്‍ കുറിച്ചു.
മണിപ്പൂരിനെ പിന്തുണയ്‌ക്കേണ്ട സമയമാണ് ഇതെന്ന് ഫുട്‌ബോള്‍ താരം റിനോ ആന്റോ പറഞ്ഞു. 'ദേശീയ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകള്‍ അടക്കം നശിപ്പിക്കുന്നത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്. അഭിമാനത്തോടെ നീല ജഴ്‌സി അണിഞ്ഞവരാണ് അവരും. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ ഇടപെടണം.' റിനോ വ്യക്തമാക്കി.
മണിപ്പൂരിലെ സംഭവങ്ങളില്‍ കടുത്ത വേദനയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് താരം ജീക്‌സണ്‍ സിങ് പറഞ്ഞു. നമ്മുടെ സംസ്‌കാരം എല്ലായ്‌പ്പോഴും സ്നേഹത്തിലും ഐക്യത്തിലും സ്ത്രീകളോടും പരസ്പരം ആദരവിലും വേരൂന്നിയതാണ്. ഓരോരുത്തരുടേയും സ്വതത്തെ ചോദ്യം ചെയ്യുന്നതാണ് നമ്മള്‍ കണ്ട ദൃശ്യങ്ങള്‍. സ്‌നേഹത്തിലൂന്നിയ ഒരു സമൂഹത്തിനായാണ് പ്രവര്‍ത്തിക്കേണ്ടത്. എല്ലാവരേയും ബഹുമാനിക്കുകയും മൂല്യം കല്‍പ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് കെട്ടിപ്പടുക്കേണ്ടത്.' ജീക്‌സണ്‍ ട്വിറ്ററിൽ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ