കൊളംബോ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ ലോക റെക്കോർഡ് സ്വന്തം പേരിൽ മാത്രമാക്കി പാകിസ്ഥാൻ ക്രിക്കറ്റിലെ പുത്തൻ താരോദയം സൗദ് ഷക്കീൽ. ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് അപൂർവ റെക്കോർഡിൽ ഏക പേരുകാരനായി താരം മാറിയത്.
ആരങ്ങേറ്റം മുതൽ തുടർച്ചയായി എല്ലാ ടെസ്റ്റ് മത്സരങ്ങളിലും 50 റൺസോ അതിനു മുകളിലെ നേടുന്ന ആദ്യ താരമെന്ന അനുപമ റെക്കോർഡാണ് സൗദ് നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 146 വർഷത്തെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവം. ആദ്യ ആറ് മത്സരങ്ങളിൽ 50ഉം അതിനു മുകളിലും സ്കോർ ചെയ്ത ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്കർ, വിൻഡീസിന്റെ ബേസിൽ ബുച്ചർ, പാക് താരം സയീദ് അഹമ്മദ്, ന്യൂസിലൻഡ് താരം ബെർട്ട് സട്ക്ലിഫ് എന്നിവരെയാണ് ഷക്കീൽ നേട്ടത്തിൽ പിന്തള്ളിയത്.
ഇതുവരെയായി ഏഴ് ടെസ്റ്റ് മത്സരങ്ങളാണ് താരം കളിച്ചത്. 13 ഇന്നിങ്സുകളിൽ ബാറ്റ് ചെയ്തു. എല്ലാ മത്സരത്തിലും താരം 20നു മുകളിൽ സ്കോർ ചെയ്തിട്ടുണ്ട്. രണ്ട് ഇന്നിങ്സുകളിൽ ഒന്നിലെങ്കിലും താരം അർധ സെഞ്ച്വറിക്ക് മുകളിലും സ്കോർ ചെയ്തു. ഒരു ഡബിൾ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും അതിനിടെ താരം നേടി. ആറ് അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. 37, 76/ 63, 94/ 23, 53/ 22, 55/ 125*, 32/ 208*, 30/ 57- എന്നിങ്ങനെയാണ് താരം സ്കോർ ചെയ്തത്.
ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ 110 പന്തുകൾ നേരിട്ടാണ് ഷക്കീൽ 57 റൺസ് കണ്ടെത്തിയത്. 87.50 ആണ് ശരാശരി. 13 ഇന്നിങ്സുകളിൽ നിന്നായി 875 റൺസാണ് താരം ഇതുവരെ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ