ഹരാരെ: തന്റെ ഉള്ളിലെ കായിക താരത്തിനു ഇപ്പോഴും മൂർച്ച കുറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി വീണ്ടും വിസ്മയിപ്പിക്കുന്ന ബൗളിങുമായി മലയാളി താരം എസ് ശ്രീശാന്ത്. സിം ആഫ്രോ ടി10 ലീഗിലാണ് ശ്രീശാന്ത് വീണ്ടും ഇംപാക്ട് പ്ലയറായി കളത്തിലെത്തി തിളങ്ങിയത്. പക്ഷേ ഇത്തവണ ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ലെന്നു മാത്രം.
ഹരാരെ ഹരികെയ്ൻസ് താരമാണ് ശ്രീശാന്ത്. ജൊഹന്നാസ്ബർഗ് ബഫലോസ് ടീമിനെതിരെയാണ് താരം ഇറങ്ങിയത്. ഇംപ്കാട് പ്ലയറായി എത്തിയ ശ്രീശാന്ത് മുൻ പാക് നായകനും നിലവിൽ ബഫലോസിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് ഹഫീസിനെയാണ് മടക്കിയത്. ശ്രീശാന്തിന്റെ പന്തിൽ അഫ്ഗാൻ താരം മുഹമ്മദ് നബിക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. അഞ്ച് പന്തിൽ ഏഴ് റൺസാണ് പാക് താരം നേടിയത്.
മത്സരത്തിൽ ഒരോവറാണ് താരം എറിഞ്ഞത്. ആറ് റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
മത്സരത്തിൽ ബഫലോസ് ഒൻപത് വിക്കറ്റിനു വിജയിച്ചു. ടോസ് നേടി ഹരാരെയാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 81 റൺസാണ് ടീം നേടിയത്. മറുപടി പറഞ്ഞ ജൊഹന്നാസ്ബർഗ് ബഫലോസ് ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഈ വിക്കറ്റാണ് ശ്രീശാന്ത് നേടിയത്. 22 പന്തുകൾ ബാക്കി നിർത്തിയാണ് ബഫലോസ് അനായാസം വിജയിച്ചത്.
കഴിഞ്ഞ ദിവസവും ശ്രീശാന്തിന്റെ മിന്നും പ്രകടനം കണ്ടു. അന്നും ഇംപാക്ട് പ്ലയറായി കളത്തിലെത്തിയ ശ്രീശാന്ത് കളി ടീമിനു അനുകൂലമാക്കി സൂപ്പർ ഓവറിലേക്ക് മത്സരം നീട്ടിയെടുത്തു. സൂപ്പർ ഓവറിൽ ഹരാരെ വിജയവും പിടിച്ചു. കേപ് ടൗൺ സാംപ് ആർമിക്കെതിരെയായിരുന്നു ഈ മിന്നും പ്രകടനം. ഡര്‍ബന്‍ ക്വാലന്‍ഡേഴ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ശ്രീശാന്ത് അന്തിമ ഇലവനില്‍ ഇടം കണ്ടെത്തിയെങ്കിലും തിളങ്ങാന്‍ സാധിച്ചില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ