മാഡ്രിഡ്: മുന്‍ സ്പാനിഷ് ഫുട്‌ബോള്‍ താരവും ഇതിഹാസവുമായ ഡേവിഡ് സില്‍വ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. 2010ല്‍ ലോകകപ്പ് നേടിയ സ്‌പെയിന്‍ ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു മധ്യനിര താരമായ സില്‍വ. രണ്ട് തവണ യൂറോ കപ്പ് നേടിയ സ്പാനിഷ് ടീമിലും താരമുണ്ടായിരുന്നു.
നിലവില്‍ ലാ ലിഗ ക്ലബ് റയല്‍ സോസിഡാഡിന്റെ താരമായ സില്‍വയ്ക്ക് ഈ മാസം ആദ്യം ഇടതു കാലിനു പരിക്കേറ്റിരുന്നു. റയല്‍ സോസിഡാഡിനൊപ്പം നാലാം സീസണില്‍ പന്ത് തട്ടാനുള്ള ഒരുക്കത്തിനിടെയായിരുന്നു 37കാരന്‍.
എന്നാല്‍ ഇപ്പോഴേറ്റ പരിക്ക് മാറാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നു വ്യക്തമായതോടെയാണ് താരം വിരമിക്കല്‍ തീരുമാനത്തിലെത്തിയത്. ഈ ദിവസം തന്നെ സംബന്ധിച്ച് ഒരു മോശം ദിനമാണെന്നു പറഞ്ഞാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.
തന്റെ ഫുട്ബോൾ പോരാട്ടത്തിന്റെ തുടക്കം മുതലുള്ള ദൃശ്യങ്ങൾ താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പങ്കിട്ടു. കുട്ടിക്കാലത്തെ കളി മുതലുള്ള ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
സ്പാനിഷ് ഫുട്‌ബോള്‍ സംഭാവന ചെയ്ത സുവര്‍ണ തലമുറയിലെ താരമാണ് സില്‍വയും. ഫുട്‌ബോള്‍ ലോകത്തെ എണ്ണം പറഞ്ഞ പ്ലേമേക്കര്‍മാരില്‍ ഒരാളാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കരുത്തുറ്റ താരമായി പത്ത് വര്‍ഷത്തോളം കളിച്ച സില്‍വ 2020ലാണ് ടീം വിട്ടത്. പിന്നാലെയാണ് താരം റയല്‍ സോസിഡാഡില്‍ എത്തിയത്.
വലന്‍സിയയില്‍ നിന്നാണ് താരം മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. വലന്‍സിയക്കൊപ്പം കോപ്പ ഡെല്‍ റേ നേടിയ സില്‍വ റയല്‍ സോസിഡാഡിനൊപ്പം 2020ലും നേട്ടം ആവര്‍ത്തിച്ചു. ഈ കിരീടമാണ് താരത്തിന്റെ കരിയറിലെ അവസാന നേട്ടം. സിറ്റിക്കൊപ്പം നാല് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്എ കപ്പ്, അഞ്ച് ഇംഗ്ലീഷ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് നേട്ടങ്ങളും താരത്തിനുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ