'നാവടക്കി... മിണ്ടാതെ ഇരിക്കു'- പൊരുതിക്കയറി വിജയിച്ചു; പരിഹസിച്ച ആരാധകർക്ക് ഫ്രിറ്റ്സിന്റെ മറുപടി (വീഡിയോ)
പാരിസ്: അമേരിക്കന്‍ താരം ടെയ്‌ലര്‍ ഫ്രിറ്റ്‌സിന് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പോരാട്ടത്തില്‍ പരാജയപ്പെടുത്തേണ്ടിയിരുന്നത് എതിര്‍ താരത്തെ മാത്രമായിരുന്നില്ല ഫ്രഞ്ച് ആരാധകരെ കൂടിയായിരുന്നു. വീണിടത്തു നിന്നു പൊരുതിക്കയറി അയാള്‍ വിജയം പിടിച്ചെടുത്തു റോളണ്ട് ഗാരോസില്‍ തല ഉയര്‍ത്തി നിന്നു കാണികളെ നോക്കി നിശബ്ദരായി ഇരിക്കാന്‍ ആംഗ്യം കാണിച്ചു.
മത്സരത്തിലുടനീളം കാണികളുടെ പരിഹാസവും കൂക്കി വിളിയും ഏറ്റുവാങ്ങിയതിന്റെ അരിശം വിജയം സ്വന്തമാക്കി താരം തീര്‍ത്തു. അതിന് ശേഷമായിരുന്നു കാണികളോട് മിണ്ടാതെ ഇരിക്കാന്‍ താരം കൈയാംഗ്യം കാണിച്ചത്.
നാല് സെറ്റ് നീണ്ട കടുത്ത പോരാട്ടം അതിജീവിച്ച് ഫ്രിറ്റ്‌സ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ആര്‍തര്‍ റിന്‍ദര്‍നെച് ആയിരുന്നു ഫ്രിറ്റ്‌സിന്റെ എതിരാളി. ആദ്യ സെറ്റ് ഫ്രഞ്ച് താരം നേടി. എന്നാല്‍ പിന്നീട് കളിയിലേക്ക് തിരിച്ചെത്തിയ ഫ്രിറ്റ്‌സ് പിന്നീടുള്ള മൂന്ന് സെറ്റുകള്‍ പിടിച്ചെടുത്താണ് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 2-6, 6-4, 6-3, 6-4 എന്ന സ്‌കോറിനാണ് അമേരിക്കന്‍ താരത്തിന്റെ വിജയം.
ഫ്രിറ്റ്‌സിന്റെ തിരിച്ചു വരവില്‍ അസ്വസ്ഥരായാണ് ഫ്രഞ്ച് ആരാധകര്‍ താരത്തിനെതിരെ പരിഹാസവും കൂക്കി വിളിയും നടത്തിക്കൊണ്ടിരുന്നു. അതൊന്നും തന്റെ കളിയെ ബാധിക്കില്ലെന്ന് അയാള്‍ പോരാട്ട മികവിലൂടെ റോളണ്ട് ഗാരോസില്‍ തെളിയിച്ചു.
സ്വന്തം നാട്ടിലെ ടൂര്‍ണമെന്റില്‍ ഫ്രാന്‍സിന്റെ ഒരു താരങ്ങളും ഇനിയില്ല എന്നതാണ് ഫ്രഞ്ച് കാണികളെ ചൊടിപ്പിച്ചത്. റിന്‍ദര്‍നെച് ആദ്യ റൗണ്ട് വിജയിച്ചത് അവര്‍ക്ക് പ്രതീക്ഷയായിരുന്നു. രണ്ടാം റൗണ്ടില്‍ ഫ്രിറ്റ്‌സിനെതിരെ ആദ്യ സെറ്റ് വിജയിക്കുകയും ചെയ്തതോടെ ഫ്രഞ്ച് ആരാധകര്‍ താരത്തിന്റെ മുന്നേറ്റവും ഉറപ്പിച്ചു. എന്നാല്‍ ഫ്രിറ്റ്‌സിന്റെ ഗംഭീര തിരിച്ചുവരവ് അവരുടെ സമനില തെറ്റിക്കുകയായിരുന്നു.
28താരങ്ങളാണ് ഫ്രാന്‍സിനായി ഇത്തവണ ഇറങ്ങിയത്. ഇതില്‍ ഒരാള്‍ പോലും മൂന്നാം റൗണ്ടിലേക്ക് കടന്നില്ല. 2021ലാണ് ഇത്തരത്തില്‍ ആതിഥേയ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ പുറത്താകുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ