ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് ശേഷിക്കുന്നത് മൂന്ന് ദിവസം മാത്രം. ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ക്ലാസിക്ക് പോരാട്ടത്തിന് മുന്നോടിയായി ശ്രദ്ധേയമായൊരു വീഡിയോ ഇറക്കിയിരിക്കുകയാണ് ഐസിസി. ഇന്ത്യന്‍ പോസ്റ്റര്‍ ബോയ് വിരാട് കോഹ്‌ലി ഓസീസ് ടീമിലെ ചില താരങ്ങള്‍ ഒറ്റ വാക്കില്‍ പ്രശംസിക്കുന്നതാണ് വീഡിയോ. കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഉസ്മാന്‍ ഖവാജ എന്നിവരാണ് കോഹ്‌ലിയെ പ്രശംസിക്കുന്നത്.
ഓസ്‌ട്രേലിയക്ക് തലവേദന സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന രണ്ട് ബാറ്റര്‍മാര്‍ ഇന്ത്യന്‍ നിരയിലുള്ളത് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ടെസ്റ്റ് സ്‌പെഷലിസ്റ്റും ക്ലാസിക്ക് ബാറ്ററുമായ ചേതേശ്വര്‍ പൂജാര എന്നിവരാണ്. ഇരുവരേയും കരുതലോടെ നേരിടുമെന്ന് ഓസ്‌ട്രേലിയന്‍ ക്യാമ്പ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെയാണ് കോഹ്‌ലിയെ അടയാളപ്പെടുത്തി ഓസീസ് താരങ്ങള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ടീമിനെ നയിച്ച, വിജയങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഇന്ത്യയുടെ ഒരേയൊരു കോഹ്‌ലി എന്നായിരുന്നു ഗ്രീനിന്റെ പ്രശംസ. മത്സരബുദ്ധിയുള്ള താരമാണ് കോഹ്‌ലിയെന്ന് ഖവാജ.
'നീണ്ട കാലമായി അധിപത്യം പുലര്‍ത്തുന്ന വളരെ സിദ്ധിയുള്ള മധ്യനിരയുടെ നട്ടെല്ലായ താരം'- സ്റ്റാര്‍ക്കിന്റെ അടയാളപ്പെടുത്തല്‍. എല്ലായ്‌പ്പോഴും പോരാടാന്‍ കെല്‍പ്പുള്ള മികച്ച താരം എന്നായിരുന്ന പാറ്റ് കമ്മിന്‍സിന്റെ കമന്റ്.
'ദീര്‍ഘ നാളായി സൂപ്പര്‍ സ്റ്റാറായി നില്‍ക്കുന്ന ആളാണ് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഞങ്ങള്‍ക്കെതിരെ മികച്ച റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരം. എങ്കിലും ഈ ആഴ്ച തന്നെ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'- കോഹ്‌ലിക്കൊപ്പം ഫാബുലസ് ഫോര്‍ എന്നു വിളിക്കപ്പെടുന്ന ഓസീസ് സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ വാക്കുകള്‍.
അവിശ്വസനീയ കവര്‍ ഡ്രൈവിന്റെ ഉടമ എന്നായിരുന്നു വാര്‍ണറുടെ വിലയിരുത്തല്‍. എല്ലാ ഫോര്‍മാറ്റിലും എക്കാലത്തേയും വലിയ താരം എന്നായിരുന്നു ലബുഷെയ്ന്‍ വിശേഷിപ്പിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ